ലോകത്തിലെതന്നെ ആദ്യ ഹൈപ്പർലൂപ്പ് ട്രെയിൻ സംവിധാനങ്ങളിലൊന്ന് ഇന്ത്യയിൽ യാഥാർത്ഥ്യമായേക്കും. മഹാരാഷ്ട്രയിലാണ് ആദ്യ ഹൈപ്പർലൂപ്പ് ചരക്ക് ട്രെയിനിനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ ഐഐടി മദ്രാസ് (Madras IIT) ഇൻക്യൂബേറ്റഡ് സ്റ്റാർട്ടപ്പായ TuTr Hyperloopഉമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കരാർ പ്രകാരം നവി മുംബൈയിലെ ജവഹർലാൽ നെഹ്രു പോർട്ട് ട്രസ്റ്റ് (JNPT) മുതൽ പൽഘർ ജില്ലയിലെ വധാവൻ തുറമുഖം വരെ ബന്ധിപ്പിക്കുന്ന ലീനിയർ ഇൻഡക്ഷൻ മോട്ടോർ (LIM) അടിസ്ഥാനമാക്കിയ ഹൈപ്പർലൂപ്പ് സംവിധാനമാണ് വികസിപ്പിക്കുക.
മണിക്കൂറിൽ ആയിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ യാത്രക്കാരെയും ചരക്കും കൊണ്ടുപോകാൻ രൂപകൽപന ചെയ്തതാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ. മാഗ്നറ്റിക് ലെവിറ്റേഷൻ, വാക്വം ട്യൂബ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ ഹൈപ്പർലൂപ്പിലൂടെ വായു പ്രതിരോധം ഇല്ലാതെ അതിവേഗ ഗതാഗതം സാധ്യമാകും.

ജെഎൻപിടി നിലവിൽ രാജ്യത്തിന്റെ പകുതിയിലധികം കണ്ടെയ്നർ ചരക്കുകൾ കൈകാര്യം ചെയ്യുന്ന ഇടമാണ്. അതേസമയം വധാവൻ തുറമുഖം പ്രതിവർഷം 250 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യാൻ പദ്ധതിയിടുന്നു. ചരക്കുനീക്കത്തിലെ ബോട്ടിൽനെക്കുകൾ പരിഹരിക്കുകയാണ് ഹൈപ്പർലൂപ്പിലൂടെ ലക്ഷ്യമിടുന്നത്.
ഐഐടി മദ്രാസ് ഇതിനകം 422 മീറ്റർ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഹൈപ്പർലൂപ്പിന്റെ വികസനത്തിന് കൂടുതൽ പ്രോട്ടോടൈപ്പ് ഫണ്ടിംഗ് ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു.
മഹാരാഷ്ട്ര പ്രഖ്യാപിച്ച ₹4.29 ലക്ഷം കോടി മൂല്യമുള്ള 10 കരാറുകളിൽ ഒന്നാണ് ഹൈപ്പർലൂപ്പ് പദ്ധതി. ഇതിലൂടെ 25,892 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു. ഹൈപ്പർലൂപ്പ് ഒരു ഗതാഗത സംവിധാനം മാത്രമല്ലെന്നും ലോജിസ്റ്റിക്സ്, മൊബിലിറ്റി തുടങ്ങിയവ പുനർനിർവചിക്കുന്ന വിപ്ലവകരമായ ആശയമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഐഐടി മദ്രാസ്, ഐഐടി ബോംബെ എന്നിവയുടെ പിന്തുണയോടെ മഹാരാഷ്ട്ര ഇന്ത്യയെ ഹൈപ്പർലൂപ്പ് പരീക്ഷണങ്ങളിലും സ്കെയിലിംഗിലും മുന്നോട്ട് നയിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ റെയിൽവേയും ഐഐടി മദ്രാസും ചേർന്ന് ഹൈപ്പർലൂപ്പിനായി 40–50 കിലോമീറ്റർ പ്രീ-കൊമേഴ്സ്യൽ കൊറിഡോർ ഒരുക്കാനുള്ള സാധ്യതകൾ പഠിക്കുന്നുണ്ട്. ഭാവിയിൽ യാത്രക്കാരെ ഉൾപ്പെടുത്തി ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കാനാണ് പദ്ധതി.
Maharashtra signs a pact for a hyperloop cargo train from JNPT to Vadhavan Port, making India one of the first countries to implement the technology.