കേരളതീരത്ത് മുങ്ങിയ എംഎസ്‌സി എൽസ-3 (MSC ELSA III) കപ്പലുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന എംഎസ്‌സി അകിറ്റേറ്റ 2 (MSC AKITETA II) കപ്പലിന് തീരം വിടാനുള്ള സാധ്യതകൾ തെളിയുന്നു. 2025 മെയ് 25ന് കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ-3 എന്ന കപ്പലിന്റെ സഹോദര കപ്പലായ എംഎസ്‌സി അകിറ്റേറ്റയുടെ മോചനത്തിനായി ഉടമകളിൽ നിന്ന് ഈടാക്കേണ്ട സുരക്ഷാ നിക്ഷേപം ഹൈക്കോടതി കുറച്ചതോടെയാണിത്.

കപ്പൽ മുങ്ങിയതിൽ 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഫയൽചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിൽ, കപ്പൽക്കമ്പനി കെട്ടിവെയ്ക്കേണ്ട സെക്യൂരിറ്റി തുക 1227.62 കോടി രൂപയായാണ് ഹൈക്കോടതി കുറച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ, ഈ തുക ഹൈക്കോടതിയിൽ കെട്ടിവെയ്ക്കുകയോ സ്വീകാര്യമായ മറ്റൊരു സെക്യൂരിറ്റി നൽകുകയോ ചെയ്താൽ അകിറ്റേറ്റ കപ്പലിന് തീരം വിടാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ സംസ്ഥാന സർക്കാരിന് ഉയർന്ന സുരക്ഷാ തുക ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും, അധിക സെക്യൂരിറ്റിക്കായി കമ്പനിയുടെ മറ്റേതെങ്കിലും കപ്പൽ തടഞ്ഞുവെക്കാനായി അപേക്ഷിക്കാമെന്നും കോടതി സൂചിപ്പിച്ചു.
എംഎസ്‌സി എൽസ-3 മുങ്ങിയതിനെത്തുടർന്ന് ഉണ്ടായ ഗുരുതരമായ പാരിസ്ഥിതിക നാശത്തെ അടിസ്ഥാനമാക്കി 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala HC reduced the security deposit for the release of the MSC AKITETA II ship, arrested in connection with the sunken MSC ELSA III, from Vizhinjam port.