സമുദ്രനിരപ്പിൽ നിന്ന് 8,163 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മൗണ്ട് മാനസ്ലു (Mount Manaslu) വിജയകരമായി കീഴടക്കി ശുഭാം ചാറ്റർജി (Subham Chatterjee). പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിന്നുള്ള ഈ യുവ പർവതാരോഹകൻ, ഹിമാലയത്തിലെ ഏറ്റവും അപകടകരമായ കൊടുമുടികളിലൊന്നായ മാനസ്ലു കീഴടക്കിയ പർവതാരോഹകരുടെ അപൂർവ നിരയിലേക്ക് ഇടം നേടിയിരിക്കുകയാണ്.
നേപ്പാളിലെ മൻസിരി ഹിമാൽ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മാനസ്ലു, 18 ശതമാനം മരണനിരക്കോടെ കുപ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും മാരകമായ കൊടുമുടികളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ക്യാമ്പ് 3 മുതൽ ക്യാമ്പ് 4 വരെ കയറുന്നതിനുതന്നെ 10 മണിക്കൂറിലധികം സമയമെടുക്കും. കുത്തനെയുള്ള മഞ്ഞുമലകളും അസ്ഥിരമായ ഹിമാനികളുമാണ് പർവതാരോഹകർ നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളികൾ.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിലെ നിരവധി ഉയർന്ന കൊടുമുടികൾ ചാറ്റർജി ഇതിനകം കീഴടക്കിയിട്ടുണ്ട്. ഏറ്റവും വേഗത്തിൽ രണ്ട് കൊടുമുടികൾ കീഴടക്കിയതിന് ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം ഇടംനേടിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ സ്ഥാനം നേടുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം.
indian mountaineer subham chatterjee successfully climbed mount manaslu (8,163m), one of the world’s deadliest peaks, and now aims for a guinness record.
