പശ്ചിമേഷ്യയിലെ സംഘർഷം കാരണം തേങ്ങാപൊടിയുടെ വിദേശത്തേക്കുള്ള കയറ്റുമതി കുത്തനെ കുറഞ്ഞു. ഇതോടെ മാസങ്ങളായി കുതിച്ചുയർന്ന നിലയിൽ തുടരുകയായിരുന്ന നാളികേര വിലയിൽ സംഭവിച്ചത് വൻ ഇടിവ്. കിലോയ്ക്ക് 78 രൂപ വരെ എത്തിയിരുന്ന നാളികേര വില സംസ്ഥാനത്തെ പല മാർക്കറ്റുകളിലും 48 മുതൽ 50 രൂപ വരെയായി. പശ്ചിമേഷ്യൻ സംഘർഷം നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പച്ചത്തേങ്ങ, വെളിച്ചെണ്ണ വില കുറയുന്നത് ഗുണം ചെയ്യുമെങ്കിലും കർഷകർക്ക് തീരാനഷ്ടമാണീ ഇടിവിലൂടെ.

പച്ചത്തേങ്ങ കിട്ടാത്ത വിദേശ നാടുകളിൽ തേങ്ങാപ്പാല് പൗഡറിന് വിദേശ മലയാളികൾക്കിടയിൽ വലിയ ഡിമാൻഡാണ്. വൻ ലാഭം ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ചില വൻകിട വ്യാപാരികൾ നടത്തുന്ന അവധി വ്യാപാരവും, തേങ്ങയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതി നിലച്ചതും വിലയിടിവിന് കാരണമായെന്നു റിപോർട്ടുണ്ട്.
വിലക്കുറവ് കാരണം വെളിച്ചെണ്ണ വിലയിൽ വലിയ കുറവുമുണ്ടായിട്ടുണ്ട്. ലിറ്ററിന് 290 – 300 രൂപയാണ് ചില്ലറ വിൽപന വില. ലിറ്ററിന് ചില്ലറ വിൽപന വില 410 മുതൽ 450 രൂപ വരെ ഉയർന്ന സമയമുണ്ടായിരുന്നു.
തേങ്ങയുടെ മൂല്യവർധിത ഉൽപന്നങ്ങൾ ജർമ്മനിയും ഇറ്റലിയുമടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്തിരുന്നു.
ബഹ്റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് പച്ചത്തേങ്ങയും കയറ്റുമതി ചെയ്തിരുന്നു. യുദ്ധത്തെ തുടർന്ന് ഇതെല്ലാം പൊടുന്നനെ നിലച്ചതും വിലയിടിവിന് കാരണമായി. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വെളിച്ചെണ്ണ വില കുറയ്ക്കാൻ വ്യാപാരികൾ തയാറായതായും പറയപ്പെടുന്നു.
അഞ്ച് വർഷത്തിലേറെയായി 23 മുതൽ 26 രൂപ വരെയായിരുന്നു പച്ചത്തേങ്ങയുടെ വില. 2024 സെപ്റ്റംബറിൽ ഇത് 39-ൽ എത്തി. ഡിസംബറിൽ 47 രൂപയായ സമയത്ത് തേങ്ങ കൂടുതലായി വിപണിയിൽ എത്തി. പിന്നാലെ വില 40-ലേക്ക് താഴ്ന്നു. 2025 മാർച്ച് 18-ന് തേങ്ങാവില ചരിത്രത്തിലാദ്യമായി 60 കടന്നു. തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ ഓണക്കാലത്തും വില പടിപടിയായി കൂടി. കാലാവസ്ഥാ വ്യതിയാനം കാരണം ഉൽപാദനത്തിൽ 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
പച്ചത്തേങ്ങ വില കുറഞ്ഞതോടെ കൊപ്രയ്ക്കും വില ഇടിഞ്ഞു. ക്വിന്റലിന് 15,000 രൂപയാണ് പ്രധാന കൊപ്രാ വ്യാപാരം നടക്കുന്ന കോഴിക്കോട് ജില്ലയിലെ ശരാശരി വില. 35,000 രൂപ വരെ എത്തിയിരുന്ന കൊട്ടത്തേങ്ങ വില 27,000-ത്തിലേക്ക് താഴ്ന്നു.
ഡിസംബറോടെ പച്ചത്തേങ്ങയ്ക്ക് 5,900 രൂപയായും കൊപ്രയ്ക്ക് 20,300 രൂപയായും കൊട്ടത്തേങ്ങയ്ക്ക് 31,000 രൂപയായും കുറഞ്ഞു.
2026 ജനുവരിയിൽ പച്ചത്തേങ്ങ വില 5,850 രൂപയിൽ പിടിച്ചുനിന്നു. ഫെബ്രുവരിയിൽ വില 5,950 രൂപയായി ഉയർന്നു. എന്നാൽ, കൊപ്ര വില 20,000 രൂപയിൽ നിന്ന് 18,800 ആയി കുറഞ്ഞു. കൊട്ടത്തേങ്ങ 28,500 രൂപയിൽ നിന്ന് 29,500 ആയി ഉയർന്നു. ഈ മാർച്ച് ആദ്യം പച്ചത്തേങ്ങ വില 4,800 രൂപയായി കുറഞ്ഞു. കൊപ്രയ്ക്ക് 15,000 രൂപയും കൊട്ടത്തേങ്ങയ്ക്ക് 25,000 രൂപയുമായി.
ഇതേ രീതിയിൽ തുടർന്നാൽ വില താങ്ങുവിലയെക്കാളും താഴുമോ എന്ന ഭയത്തിലാണ് കർഷകർ. 11,582 രൂപയാണ് കൊപ്രയുടെ താങ്ങുവില. പച്ചത്തേങ്ങയുടേത് 3,400 രൂപയും.
Raw coconut prices in Kerala drop from ₹78 to ₹48 per kg as West Asia conflict halts exports. Coconut oil and copra prices see significant decline
