പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ ഒരു അവസാനമില്ലാതെ തുടരുന്നതോടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മാര്‍ച്ചില്‍ 8,86,728 യാത്രക്കാര്‍ കേരളത്തിലേക്ക് വന്നെങ്കിൽ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധം അത് 4,94,429 ആയി കുറച്ചു. ഇത് കേരളത്തിലെ വ്യോമയാന മേഖലയ്ക്ക് കടുത്ത തിരിച്ചടിയാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പുറത്തുവിട്ട 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കൂടുതല്‍ വീഴ്ച സംഭവിച്ചിരിക്കുന്നത് കണ്ണൂരിനാണ്, കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

യുദ്ധം മൂലം സര്‍വീസുകള്‍ വെട്ടിക്കുറച്ചതും വിമാന ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതുമാണ് തിരിച്ചടിയായത്. വേനൽക്കാല അവധിക്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഈയൊരവസ്ഥ സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു .
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ കുറവ് കാരണം ഏറ്റവും വലിയ ആഘാതം നേരിട്ടത് കണ്ണൂരാണ്. 2025 മാര്‍ച്ചില്‍ 70,195 അന്താരാഷ്ട്ര യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് 2026 മാര്‍ച്ചില്‍ എത്തിയത് വെറും 5,329 പേര്‍ മാത്രം. 92 ശതമാനമാണ് ഇടിവ്.
അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ വലിയ കുറവുണ്ടായതാണ് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ 2,636-ല്‍ നിന്ന് 1,532 ആയി കുറഞ്ഞു. ഇതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 37 ശതമാനം കുറവുണ്ടായി. 2025 മാര്‍ച്ചിലെ 3,97,152ല്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2,51,961 ആയി യാത്രക്കാര്‍ കുറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് മുന്‍വര്‍ഷം മാര്‍ച്ചില്‍ 1,725 സര്‍വീസുകള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 789 ആയി ചുരുങ്ങി. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രാജ്യാന്തര യാത്രക്കാരുടെ 47 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2,34,182 യാത്രക്കാരില്‍ നിന്ന് 1,23,237 ആയി കുറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2025 മാര്‍ച്ചിലെ 567-ല്‍ നിന്ന് വെറും 36 എണ്ണമായി കുറഞ്ഞു.അതേപോലെ, തിരുവനന്തപുരത്തേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 1,207-ല്‍ നിന്ന് 688 ആയി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടി നേരിടുമ്പോഴും ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തില്‍ കേരളം നേരിയ പുരോഗതി നിലനിര്‍ത്തുന്നുണ്ട്.
കോഴിക്കോട് (6.8%), തിരുവനന്തപുരം (6.3%), കൊച്ചി (4.4%) എന്നിങ്ങനെയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധന.
Kerala’s international air traffic plunges by 44% in March 2026 due to the West Asia conflict. Kannur Airport records a shocking 92% decline. Read the full AAI report on CIAL, Calicut, and TVM airports
