ഇന്ത്യ-ജപ്പാൻ സംയുക്ത ബഹിരാകാശ ദൗത്യമായ ലൂപെക്സ് (LUPEX) അഥവാ ചന്ദ്രയാൻ-5 വിക്ഷേപണത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഐഎസ്ആർഒ പ്രതിനിധി സംഘം ജപ്പാനിലെ തനെഗാഷിമ ബഹിരാകാശ കേന്ദ്രം സന്ദർശിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ജലത്തിന്റെ സാന്നിധ്യം തേടുന്ന ഈ ദൗത്യം ജപ്പാൻ്റെ കരുത്തനായ എച്ച്-3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്.

ഇതിന്റെ ഭാഗമായി ലോഞ്ച് പാഡുകൾ, അനുബന്ധ സൗകര്യങ്ങൾ, ലാൻഡറും റോവറും റോക്കറ്റിൽ ഘടിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഐഎസ്ആർഒ സംഘം നേരിട്ട് കണ്ട് പരിശോധിക്കുകയും ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയിലെ (JAXA) വിദഗ്ധരുമായി ചർച്ചകൾ നടത്തുകയും ചെയ്തു.
ഇന്ത്യ നിർമ്മിക്കുന്ന ലാൻഡറും ജപ്പാൻ നിർമ്മിക്കുന്ന റോവറുമാണ് ചന്ദ്രയാൻ-5 ദൗത്യത്തിന്റെ പ്രധാന ആകർഷണം. ഏകദേശം 350 കിലോ ഭാരമുള്ള ജാപ്പനീസ് റോവർ ചന്ദ്രോപരിതലത്തിൽ അഞ്ചടിയോളം താഴ്ചയിൽ കുഴിച്ച് മണ്ണിലെ ജലാംശത്തിന്റെ അളവും ഗുണനിലവാരവും പരിശോധിക്കും.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വൻ വിജയത്തിന് പിന്നാലെ, ഭാവിയിലെ ബഹിരാകാശ യാത്രകൾക്ക് ആവശ്യമായ ഓക്സിജനും റോക്കറ്റ് ഇന്ധനവും ചന്ദ്രനിലെ മഞ്ഞുകട്ടകളിൽ നിന്ന് നിർമ്മിക്കാനാകുമോ എന്ന പഠനത്തിനാണ് ഈ ദൗത്യം മുൻഗണന നൽകുന്നത്. 2028ൽ വിക്ഷേപണം ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും ഉപകരണങ്ങളും ഭാഗമാകും.
An ISRO delegation visited Japan’s Tanegashima Space Centre to review launch preparations for Chandrayaan-5 (LUPEX). This joint India-Japan mission aims to explore lunar water on the Moon’s South Pole using an H3 rocket, a specialized Japanese rover, and an Indian lander, targeting a 2028 launch.
