ദക്ഷിണേന്ത്യയിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, അമരാവതി, പൂണെ, മുംബൈ എന്നീ നഗരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ‘ഹൈ-സ്പീഡ് ഡയമണ്ട്’ കോറിഡോർ യാത്രാസമയത്തിൽ വൻ വിപ്ലവം സൃഷ്ടിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

നിർദ്ദിഷ്ട പദ്ധതി പ്രകാരം ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് വെറും 73 മിനിറ്റുകൊണ്ടും, ഹൈദരാബാദിൽ നിന്ന് അമരാവതിയിലേക്ക് 70 മിനിറ്റുകൊണ്ടും എത്തിച്ചേരാനാകും. ഹൈദരാബാദ്-പൂണെ യാത്ര വെറും ഒരു മണിക്കൂർ 55 മിനിറ്റായി ചുരുങ്ങുമ്പോൾ, പൂണെ-മുംബൈ യാത്രയ്ക്ക് 48 മിനിറ്റ് മതിയാകും. നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം ദക്ഷിണേന്ത്യയിലെ സാമ്പത്തിക സംയോജനം ശക്തിപ്പെടുത്താനും ഈ അതിവേഗ ഗ്രിഡ് സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിശാഖപട്ടണത്ത് ഗൂഗിൾ ക്ലൗഡ് ഇന്ത്യ AI ഹബ്ബിന്റെ ഭൂമിപൂജ ചടങ്ങിൽ സംസാരിക്കവെ, ആന്ധ്രാപ്രദേശിലെ റെയിൽവേ വികസനത്തിനായി റെക്കോർഡ് തുക അനുവദിച്ചതായും മന്ത്രി അറിയിച്ചു. മുൻപ് ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമായി നൽകിയിരുന്ന 886 കോടി രൂപയിൽ നിന്ന് ഇത്തവണ 10,134 കോടി രൂപയായി ആന്ധ്രയുടെ റെയിൽവേ ബജറ്റ് വിഹിതം വർദ്ധിപ്പിച്ചു. ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് നിലവിൽ സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
ഇതിനു പുറമെ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ കോറിഡോറിനെ നാലുവരി പാതയായി ഉയർത്തുന്നതോടെ ശേഷി ഇരട്ടിയാകുമെന്നും 500 പുതിയ ട്രെയിനുകൾ വരെ ഓടിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 16 വന്ദേ ഭാരത് ട്രെയിനുകളും 22 അമൃത് ഭാരത് സർവീസുകളും സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും 74 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Union Minister Ashwini Vaishnaw unveils the ‘High-Speed Diamond Corridor’ connecting Chennai, Bengaluru, Hyderabad, and Mumbai. Discover how this rail network will cut travel times drastically, reaching Bengaluru from Chennai in just 73 minutes
