തമിഴ്നാട്ടിലെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ (MSMEs) കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി പാലക്കാട് വ്യവസായ നഗരം ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാർ വൻ പ്രചാരണം ആരംഭിച്ചു. കോയമ്പത്തൂരിൽ നടന്ന അഞ്ചാമത് എം.എസ്.എം.ഇ ഗ്രോത്ത് കോൺക്ലേവിൽ സംസാരിക്കവെ, കേരള വ്യവസായ വികസന കോർപ്പറേഷൻ (KSIDC) മാനേജിംഗ് ഡയറക്ടറും വ്യവസായ വകുപ്പ് ഡയറക്ടറുമായ അരുൺ കെ. വിജയനാണ് തമിഴ്നാട്ടിലെ വ്യവസായികൾക്ക് മുന്നിൽ ഈ ക്ഷണം വെച്ചത്. കേരളത്തെ എതിരാളിയായല്ല, മറിച്ച് ദക്ഷിണേന്ത്യയുടെ വളർച്ചയിലെ പങ്കാളിയായാണ് കാണേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി 1,710 ഏക്കറിൽ 3,806 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന പാലക്കാട് ഐ.എം.സി, കോയമ്പത്തൂരിലെ വ്യവസായ ആവാസവ്യവസ്ഥയുടെ സ്വാഭാവികമായ തുടർച്ചയാണെന്നും 8,729 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണ് ഇതിലൂടെ തുറക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായി ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തെ ചൂണ്ടിക്കാണിച്ച അദ്ദേഹം, മാപ്പിൽ മാത്രമേ അതിർത്തിയുള്ളൂവെന്നും സാമ്പത്തികമായി ഇതൊരു ഒറ്റ ഇടനാഴിയാണെന്നും ഓർമ്മിപ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വരവ് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്കാർക്ക് ആഗോള കപ്പൽ ചാലുകളിലേക്ക് വേഗത്തിൽ പ്രവേശനം നൽകുമെന്നും കൊളംബോ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala targets Tamil Nadu MSMEs, showcasing the ₹3,806 crore Palakkad Industrial Smart City as a natural extension of Coimbatore’s industrial hub
