രാജ്യത്തുടനീളമുള്ള സംരംഭകർക്ക് അധിക മൂലധന പിന്തുണ നൽകുന്നതിന്, സ്റ്റാർട്ടപ്പുകൾക്കായി ഒരു ഇക്വിറ്റി ഫണ്ട് സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ. 20 ശതമാനം ലിമിറ്റഡ് സ്റ്റേക്കുമായി സ്റ്റാർട്ടപ്പുകൾക്കായി സർക്കാർ ഒരു ഇക്വിറ്റി ഫണ്ട് സൃഷ്ടിക്കുമെന്ന് ഇൻഫർമേഷൻ ടെക്നോളജി- ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഫണ്ട് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നു. സർക്കാർ 20 ശതമാനം ലിമിറ്റഡ് പാർട്ണർ ആയിരിക്കുമെന്നും അത് സ്വകാര്യ ഫണ്ട് മാനേജർമാർ നിയന്ത്രിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. തീർച്ചയായും സർക്കാർ ആവിഷ്കരിച്ച് സ്പോൺസർ ചെയ്യുന്ന ഒരു ഫണ്ട് ഉണ്ടാകും. എന്നാൽ ഇത് മറ്റേതൊരു സ്വകാര്യ ഫണ്ടിനെയും പോലെ കൈകാര്യം ചെയ്യും, മന്ത്രി പറഞ്ഞു.
ക്ലൈമറ്റ് ആക്ഷൻ, ഡീപ്-ടെക്, ഡിജിറ്റൽ ഇക്കോണമി, ഫാർമ,അഗ്രി-ടെക് തുടങ്ങിയ സുപ്രധാന മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പിന്തുണയുള്ള ഫണ്ടുകൾ സൃഷ്ടിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.സ്റ്റാർട്ടപ്പുകളുടെ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 945 കോടി രൂപ ഫണ്ടുമായി സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (എസ്ഐഎസ്എഫ്എസ്) പോലുള്ള ചില ഫണ്ടുകൾ സർക്കാർ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്. കർണാടക, ഉത്തർപ്രദേശ്, ബിഹാർ,ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഫണ്ട് നീക്കിവച്ചിട്ടുണ്ട്.
ഒരു സംരംഭകനാകാനുള്ള മികച്ച സമയമാണിത്. ഒരു സ്റ്റാർട്ടപ്പ് നിർമിക്കാനുളള മികച്ച സമയമാണിത്,രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിന്റെ വിപുലീകരണം, മൂലധന പിന്തുണ നൽകൽ,സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഇന്നവേഷൻ എന്നിവയെല്ലാം കോവിഡിന് ശേഷമുളള ലോകത്തിൽ പ്രാധാന്യമർഹിക്കുന്നതായും സർക്കാരിന്റെ പരിഗണന അതാണെന്നും മന്ത്രി പറഞ്ഞു.
