രാജ്യത്ത് ഓൺലൈൻ ഗെയിമിംഗിന് നാൾക്കുനാൾ പ്രചാരമേറി വരികയാണ്. ഗെയിമിംഗ് സ്റ്റാർട്ടപ്പ് ലോക്കോയിൽ നിക്ഷേപിച്ചവരിൽ ഇൻഫോസിസ് കോ-ഫൗണ്ടർ എൻ.നാരായണ മൂർത്തിയുടെ കാറ്റമരൻ വെഞ്ചേഴ്‌സുമുൾപ്പെടുന്നു. ദക്ഷിണ കൊറിയൻ ഏർളി സ്റ്റേജ് വെഞ്ച്വർ ഫണ്ടായ ഹാഷെഡിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗിൽ ലോക്കോ 42 മില്യൺ ഡോളർ സമാഹരിച്ചു. ദ മേക്കേഴ്‌സ് ഫണ്ട്,കൊറിയ ഇൻവെസ്റ്റ്‌മെന്റ് പാർട്‌ണേഴ്‌സ് എന്നിവരുൾപ്പെടെയുള്ള പുതിയ നിക്ഷേപകർ സീരീസ് എ റൗണ്ടിൽ പങ്കെടുത്തു.നിലവിലെ നിക്ഷേപകരായ
ക്രാഫ്റ്റൺ, ലുമികായി ലിമിറ്റഡ്, ഹിറോ ക്യാപിറ്റൽ എന്നിവയും ഫണ്ടിംഗിൽ പങ്കെടുത്തു. മൂലധന ഇൻഫ്യൂഷൻ രണ്ട് വർഷം പഴക്കമുള്ള സ്റ്റാർട്ടപ്പിന്റെ മൂല്യം ഏകദേശം 200 മില്യൺ ഡോളറായി ഉയർത്തും.
സ്ട്രീമിംഗ് സാങ്കേതികവിദ്യകൾ, ഉള്ളടക്കം സൃഷ്ടിക്കൽ, ഗെയിമർ-ക്രിയേറ്റർ ഇക്കോസിസ്റ്റം വികസിപ്പിക്കൽ എന്നിവയ്ക്ക് ഫണ്ട് പിന്തുണയ്ക്കുമെന്ന് ലോക്കോ. യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ലൈവ് സ്ട്രീം ചെയ്യുന്ന ഗെയിമുകൾ ഇന്ത്യയിൽ ഇപ്പോഴും വ്യാപകമായിട്ടില്ല. ഇന്ത്യൻ ഉപയോക്താക്കൾ പ്രധാനമായും അവരുടെ മൊബൈൽ ഉപകരണങ്ങളിലൂടെ ലൈവ് സ്ട്രീമുകൾ കളിക്കുകയും ആക്സസ് ചെയ്യുകയും ചെയ്യുന്നു. അതേസമയം ലോകത്തിലെ പ്രധാന ഗെയിമിംഗ് വിപണികളിൽ കൺസോൾ അടിസ്ഥാനമാക്കിയുള്ളതും പിസി അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗും ജനപ്രിയമാണ്.
ഇന്ത്യയിൽ നിലവിൽ 400 മില്യൺ ഗെയിമർമാരുണ്ട്. ചെറുപ്പക്കാരായ ഗെയിമർമാർ വെർച്വൽ ലോകത്ത് ഗണ്യമായ സമയം ചെലവഴിക്കുന്നുണ്ട്. ഗെയിമിംഗിന് നഗര-ഗ്രാമ വ്യത്യാസങ്ങളില്ല. ലോക്കോയുടെ പ്രതിദിന ഉപഭോക്താക്കൾ കഴിഞ്ഞ വർഷം ജനുവരി മുതൽ 15 മടങ്ങ് വർധിച്ചു. ലൈവ് സ്ട്രീം ചെയ്യുന്ന ഗെയിമുകൾക്കായി ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയത്തിന്റെ അളവ് ഏകദേശം 80 മടങ്ങ് വർദ്ധിച്ചതായി ലോക്കോ കോഫൗണ്ടർ അനിരുദ്ധ് പണ്ഡിറ്റ പറഞ്ഞു.ഗെയിമിംഗിൽ ഏർപ്പെടുന്നവരിൽ 40 ശതമാനവും 10നും 30 വയസിനും ഇടയിൽ പ്രായമുള്ളവരാണ്.
