വാഹനവില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വാഹനനിർമാക്കൾ
വീണ്ടും വാഹനവില വർദ്ധിപ്പിക്കുന്നു
രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളെല്ലാം വീണ്ടും വാഹനവില ഉയർത്തുമെന്ന് റിപ്പോർട്ട്. Maruti Suzuki , Mahindra & Mahindra,Tata Motors തുടങ്ങിയ പ്രമുഖ കാർനിർമ്മാതാക്കളെല്ലാം തന്നെ വാഹനവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ്.കഴിഞ്ഞ കുറച്ചു മാസങ്ങളായി വാഹന നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുടെ വിലയിൽ ക്രമാനുഗതമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കാർ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം നിർമ്മാണച്ചെലവിന്റെ ഏകദേശം 75% മുതൽ 78% വരെ അസംസ്കൃത വസ്തുക്കൾക്കായുള്ള ചെലവാണ്. 2020 മുതൽ സ്റ്റീൽ, പ്ലാസ്റ്റിക്, അലൂമിനിയം, കോപ്പർ, റോഡിയം,പ്ലാറ്റിനം തുടങ്ങിയവയ്ക്കെല്ലാം വലിയ വിലവർദ്ധനവുണ്ടായിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ ഉയർന്ന വിലയുള്ള അസംസ്കൃത വസ്തു സ്റ്റീലാണ്. ഹോട്ട്-റോൾഡ് കോയിൽ ടണ്ണിന് 76,000മുതൽ 77,000 വരെയാണ് വില.കോൾഡ് റോൾഡ് കോയിലിന് ടണ്ണിന് 8,5000മുതൽ 86,000വരെയാണ് വില.പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽത്തന്നെ പ്രമുഖ ആഡംബര,വാണിജ്യ വാഹനനിർമ്മാതാക്കളെല്ലാം തന്നെ വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു.
ഉപഭോക്താക്കൾക്ക് ഇരുട്ടടി
2021 ജനുവരി മുതൽ മാരുതി സുസുക്കി മാത്രം 4 തവണ വില ഉയർത്തിയിട്ടുണ്ട്. 9 ശതമാനത്തോളമാണ് മാരുതി സുസുക്കി വാഹനവില ഉയർത്തിയത്. ഒരു വർഷത്തിനുളളിലെ ഏറ്റവും വലിയ വിലവർദ്ധനയാണ് ഇതിലൂടെ മാരുതി നടപ്പാക്കിയത്. അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില ലാഭസാധ്യതയെ ബാധിച്ചതായി മാരുതി സുസുക്കി ഇന്ത്യ എക്സിക്യുട്ടിവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്ന് ടാറ്റ മോട്ടോഴ്സിന്റെയും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെയും ഉന്നത ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തിൽ വില ഉയർത്തുന്നത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർക്കുന്നു.