സെമി കണ്ടക്ടർ നിർമാണത്തിനും ഫാബ്രിക്കേഷൻ പ്ലാന്റുകളുടെ സ്ഥാപനത്തിനുമായി 10 ബില്യൺ ഡോളർ മൂല്യമുള്ള ഇൻസെന്റീവ് ലഭിക്കാൻ അർഹതയുള്ള കമ്പനികൾ ഏതൊക്കെയെന്ന് 5 മുതൽ എട്ട് മാസത്തിനുള്ളിൽ നിർണ്ണയിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.രാജ്യത്തെ ഒരു ആഗോള ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടർ ഹബ്ബായി സജ്ജീകരിക്കുന്നതിനായി ഡിസംബറിൽ Semicon India പ്രോഗ്രാം അവതരിപ്പിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.
നിക്ഷേപം നടത്താൻ വൻ കമ്പനികൾ
ഖനന മേഖലയിലെ പ്രമുഖ സ്ഥാപനമായ വേദാന്ത ഗ്രൂപ്പ്, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിർമ്മാതാക്കളിലൊന്നായ ഫോക്‌സ്‌കോൺ, സിംഗപ്പൂർ ആസ്ഥാനമായുള്ള IGSS Ventures Pte, ISMC എന്നീ കമ്പനികൾ ചേർന്ന് ചിപ്പുകൾ നിർമ്മിക്കാൻ 13.6 ബില്യൺ ഡോളർ നിക്ഷേപം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്ത് ചിപ്പുകൾക്കുള്ള ദൗർലഭ്യവും, ചിപ്പ് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്വീകരിച്ചുവരുന്ന പ്രോത്സാഹനങ്ങൾ പരമാവധി വിനിയോഗിക്കുകയും ലക്ഷ്യമിട്ടാണ് സെമി കണ്ടക്ടറുകൾ നിർമ്മിക്കാൻ വേദാന്ത ഗ്രൂപ്പ് തായ്‌വാനിലെ ഫോക്‌സ്‌കോണുമായി സഹകരിക്കുന്നത്.
നിർമ്മാണ കമ്പനികൾ മൂന്നുതരം
സെമി കണ്ടക്ടറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്നു വിഭാഗത്തിലുള്ള കമ്പനികളോട് സർക്കാർ ശുപാർശ തേടിയിട്ടുണ്ട്.
വൻതോതിലുള്ള സിലിക്കൺ ഫാബ്രിക്കേഷനും ഷോ ഫാബ്രിക്കേഷനും ചെയ്യുന്ന കമ്പനികൾ, രണ്ടാമത്തേത് കോമ്പൗണ്ട് സെമികണ്ടക്ടറുകളും മീറ്റിംഗ്, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് വിഭാഗവുമാണ്. മൂന്നാമത്തെ വിഭാഗം,സെമികണ്ടക്ടറുകളുടെ ഡിസൈൻ വിഭാഗമാണ്.ലോകത്തിലെ പ്രധാന കമ്പനികളെല്ലാം തന്നെ ഇന്ത്യയിൽ സെമികണ്ടക്ടർ നിർമാണത്തിലേർപ്പെടുന്നതിൽ പ്രവർത്തിച്ച് വരികയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കണക്കുകൾ പറയുന്നത്….
ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷന്റെ നിലവിലെ റിപ്പോർട്ട് പ്രകാരം, സെമികണ്ടക്ടർ വിപണിയിലെ ഇന്ത്യൻ മുന്നേറ്റം 85 മുതൽ 100 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കുന്നു. ഇത് 2030ൽ ലോകമെമ്പാടുമുള്ള 600 ബില്യൺ ഡോളർ
വിപണിയുടെ 17% വരും. കളിപ്പാട്ടങ്ങൾ മുതൽ ടൂത്ത് ബ്രഷുകൾ വരെ ചിപ്പുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ, യുഎസ്, തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നിങ്ങനെ പ്രധാന ചിപ്പ് നിർമ്മാണ കേന്ദ്രങ്ങളുള്ള രാജ്യങ്ങൾക്ക് അടക്കം ഉപയോക്താക്കളുടെ ആവശ്യത്തിനനുസൃതമായി ഉയരാൻ സാധിക്കുന്നില്ലെന്നത് പ്രധാന വെല്ലുവിളിയാണ്.