ഒരൊറ്റ യൂണിഫോമിട്ട് വീടുകളിലെത്താൻ ഒരുങ്ങുകയാണ് മിൽമ. കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 18 നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. മില്‍മ ഉല്‍പ്പന്നങ്ങളെ ബഹുരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്ക രീതിയില്‍ പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് തുടങ്ങിയവ ഇങ്ങനെ വിപണിയിലെത്തും.

മില്‍മ ചെയര്മാന് കെ.എസ്. മണി


“മില്‍മയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്, തൈര്, സെറ്റ് കര്‍ഡ്, ഫ്ളേവേര്‍ഡ് മില്‍ക്ക്, നെയ്യ് എന്നീ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉല്‍പ്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നിലവില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല് ഒഴിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ അല്ല. ഇതുമാറ്റി ഒരേ ഡിസൈനിലും രുചിയിലും അളവിലും അവതരിപ്പിക്കും. വിലയും ഏകീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുമ്പാണ് മില്‍മ ആരംഭിച്ചത്.”
സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല വികസിപ്പിക്കുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും കെ.എസ്. മണി കൂട്ടിച്ചേര്‍ത്തു.

ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് റീപൊസിഷനിംഗ് മില്‍മ 2023 പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര കമ്പനികളോട് മത്സരിച്ച് വിപണി നിലനിര്‍ത്താനും വിപുലപ്പെടുത്താനുമായി മില്‍മയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പാലുല്‍പ്പാദനവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.