മലയാളിക്ക് കായ വറുത്തതിനോട് വല്ലാത്തൊരു സ്നേഹമുണ്ട്. സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി ഇലയിൽ ഇടം പിടിക്കുന്ന കായ വറുത്തതിനെ സാധാരണ ബേക്കറിയുടെ ചില്ലലമാരയിൽ നിന്നും ആമസോണിലും ഫ്ലിപ്കാർട്ടിലുമെല്ലാം ജനകീയമാക്കിയ ഒരു ആലപ്പുഴക്കാരനുണ്ട്.  കോർപ്പറേറ്റ് ജോലിയോട് വിടപറഞ്ഞ് കായ വറുത്തത് വിറ്റ് കോടികൾ സമ്പാദിച്ച മാവേലിക്കര സ്വദേശിയായ മാനസ് മധു.

തിരക്കേറിയ കോർപ്പറേറ്റ് ജീവിതത്തിനിടയിലും, സ്വന്തം നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങുക എന്ന ഒരു എംബിഎക്കാരന്റെ സ്വപ്‌നമാണ് ബിയോണ്ട് സ്നാക്ക്സിന് തുടക്കമിടുന്നത്. രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും മികച്ച ബനാന ചിപ്‌സ് പ്രീമിയം ഗുണമേന്മയോടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിക്ക് തുടക്കമിടുന്നത്.

ഗുണത്തിലും രുചിയിലും വൈവിധ്യം

കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കർഷകരിൽ നിന്ന് നേന്ത്രൻ വാഴപ്പഴം ശേഖരിച്ചാണ് നിർമാണം. സീസണൽ ലഭ്യതയെ അടിസ്ഥാനമാക്കി മികച്ച കുലകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് ശുദ്ധമായ എണ്ണയലിൽ വറുത്തെടുത്ത് കൊച്ചിയിലെ അത്യാധുനിക ഫാക്ടറിയിൽ മനുഷ്യസ്പർശമില്ലാതെ പായ്ക്ക് ചെയ്താണ് പ്രീമിയം ചിപ്സുകളായി ഇവ രൂപാന്തരപ്പെടുന്നത്. വെറുതെ കുറച്ച് കായ വറുത്തത് പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുകയല്ല ബിയോണ്ട് സ്നാക്ക്സ് ചെയ്യുന്നത്. ഗുണമേൻമയിലും രുചിയിലും വിട്ടുവീഴ്ച്ച ചെയ്യാതെയാണ് ബിയോണ്ട് സ്നാക്ക്സ് ഉല്പന്നങ്ങൾ വിപണിയിലെത്തുന്നത്.

കറുമുറെ തിന്നുന്ന കായ വറുത്തതിന് രുചികരമായ ഫ്ലേവറുകളും നൽകിയിട്ടുണ്ട്. ദേശി മസാല, പെരി പെരി, സോൾട്ടഡ്, പെപ്പർ, ഹോട്ട് ആൻഡ് സ്വീറ്റ് ചില്ലി, സോർ ക്രീം ഒണിയൻ ആൻഡ് പാഴ്സ്ലി തുടങ്ങി വെറൈറ്റി രുചികളുമായി തനിനാടൻ കായ വറുത്തതിനെ ദേശീയ അന്തർദേശീയ തലത്തിൽ  മാനസ് വേറൊരു തലത്തിലെത്തിച്ചു. ആറ് രുചികൾ അടങ്ങുന്ന കോംബോ പായ്ക്കുകളും വൈവിധ്യമാർന്ന അഭിരുചികൾ നിറവേറ്റുന്നതിനായി ഓരോ തനതായ ഫ്ലേവറിന്റെ ഫാമിലി പായ്ക്കുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബിയോണ്ട് കേരള സ്നാക്സ്

കേരളത്തിൽ നിന്നുള്ള രുചികരവും ഉയർന്ന ഡിമാൻഡുള്ളതുമായ ബനാന ചിപ്‌സ് സംസ്ഥാനത്തിന്റെ അതിർത്തികൾക്കപ്പുറമുള്ള പ്രശസ്തി നേടിയിട്ടുണ്ട്. വിലയിൽ ഇത്തിരി കൂടിയാലും രുചിയിൽ വിട്ടുവീഴ്ച ഇല്ലാത്തതിനാൽ ബിയോണ്ട് സ്നാക്സിന് ഉപഭോക്താക്കൾ  ഏറെയാണ്. ശുദ്ധമായ എണ്ണയിൽ പാകം ചെയ്യുന്ന ഈ ബനാന ചിപ്‌സ് കൊളസ്‌ട്രോളും ട്രാൻസ് ഫാറ്റ് രഹിതവുമാണെന്നും കമ്പനി അവകാശപ്പെടുന്നു.
തുടക്കം മുതൽ തന്നെ, കേരളത്തിന് പുറത്തുളള വിപണി ആകർഷിക്കാൻ മാനസ് ലക്ഷ്യമിട്ടിരുന്നു. ഇന്ന്, കമ്പനിയുടെ വിശ്വസ്ത ഉപഭോക്തൃ അടിത്തറ പ്രധാനമായും കേന്ദ്രീകരിക്കുന്നത് ബംഗളൂരു, മുംബൈ, പൂനെ, മൈസൂർ, ഡൽഹി തുടങ്ങിയ തിരക്കേറിയ മഹാനഗരങ്ങളിലാണ്. മാത്രമല്ല, അമേരിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചതിനാൽ ബിയോണ്ട് സ്നാക്സിന്റെ വ്യാപ്തി ഇന്ത്യക്ക് പുറത്തേക്കും വ്യാപിച്ചു. ഇത് അവരുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിന്റെയും ബ്രാൻഡിന്റെ ശക്തിയുടെയും തെളിവായി.

ആമസോണിലെ ബെസ്റ്റ് സെല്ലർ

2018ലാണ് തുടക്കമിട്ടതെങ്കിലും 2019ൽ തൃശ്ശൂരിൽ നടന്ന ഒരു ട്രേഡ്ഷോയാണ് ബിയോണ്ട് സ്നാക്ക്സിന് ബ്രേക്കായത്. സ്റ്റാളിൽ അവതരിപ്പിച്ച
മുഴുവൻ പ്രോഡക്ടും വിറ്റു തീർന്നുവെന്ന് മാത്രമല്ല,  ബിയോണ്ട് സ്നാക്ക്സിന്റെ രുചി തേടി ഒന്നു രുചിച്ചവർ വീണ്ടുമെത്തി. അതിനുശേഷം, കൂടുതൽ സ്റ്റോറുകളിലേക്ക് അവരുടെ സ്വാദിഷ്ടമായ ഉൽപ്പന്നങ്ങൾ എത്തി തുടങ്ങിയതോടെ വ്യാപനം വർദ്ധിച്ചു.  പാൻഡമിക് പശ്ചാത്തലത്തിൽ, കാര്യങ്ങൾ മന്ദഗതിയിലായപ്പോൾ വിൽപ്പനയിൽ കുത്തനെ ഇടിവ് അനുഭവപ്പെട്ടു. എന്നിരുന്നാലും, ഈ തിരിച്ചടി അവരെ പിന്തിരിപ്പിച്ചില്ല, കാരണം അവർ പെട്ടെന്ന് തന്നെ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിഞ്ഞു. അത് ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ, ബിയോണ്ട് സ്നാക്ക്സ് ഉൽപ്പന്നങ്ങൾ ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും ബെസ്റ്റ് സെല്ലർ ലിസ്റ്റുകളുടെ നിരയിലെത്തി. ബിഗ്ബാസ്കറ്റ്, ജിയോ മാർട്ട്, ഇന്ത്യ മാർട്ട്, ദി ഗുഡ് സ്റ്റഫ് എന്നിവ പോലുള്ള മറ്റ് മുൻനിര പ്ലാറ്റ്‌ഫോമുകളിലും വിതരണത്തിന് വഴിയൊരുങ്ങി.

അഷ്നീർ ഗ്രോവറിന്റെ ഫേവറിറ്റ്

ഷാർക്ക് ടാങ്ക് യുഎസ്എ എന്ന ഹിറ്റ് ടെലിവിഷൻ പരമ്പരയുടെ കടുത്ത ആരാധകനായിരുന്നു മാനസ്. വളർന്നുവരുന്ന സംരംഭകർക്ക് അവരുടെ ആശയങ്ങൾ ആവിഷ്കരിച്ച് മികച്ച ഫണ്ട് നേടുന്നതിന് ഷോ ഒരു വേദി നൽകുന്നു.  ഷോ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കേട്ടപ്പോൾ ബിയോണ്ട് സ്നാക്സിനെ ആ വേദിയിൽ എത്തിക്കണമെന്ന് മാനസ് തീരുമാനിച്ചു. നാല് റൗണ്ട് കർക്കശമായ ഓൺലൈൻ ഇന്റർവ്യൂകൾക്കും  ഓഡിഷനും ശേഷം മാനസിനെ തന്റെ ബിസിനസ് ആശയം അവതരിപ്പിക്കാൻ തിരഞ്ഞെടുത്തു. ആ അവസരം മികച്ച രീതിയിൽ വിനിയോഗിച്ച മാനസ്  2.5 ശതമാനം ഇക്വിറ്റി ഷെയറിന് പകരമായി 50 ലക്ഷം രൂപയുടെ നിക്ഷേപം തേടി. ഭാരത് പേയുടെ കോഫൗണ്ടർ അഷ്നീർ ഗ്രോവർ, ബോട്ട് ലൈഫ്സ്റ്റൈൽ കോഫൗണ്ടർ അമൻ ഗുപ്ത എന്നിവർ ബിയോണ്ട് സ്നാക്സിൽ ആകൃഷ്ടരായി നിക്ഷേപം പ്രഖ്യാപിച്ചു.

ഷാർക്ക് ടാങ്കിന് ശേഷം

പ്രോജക്റ്റിലെ ഈ ബിഗ് ഷാർക്കുകളുടെ പങ്കാളിത്തം ബ്രാൻഡിന് ഒരു വലിയ അനുഗ്രഹമായി മാറി. വലിയ തോതിൽ വിപുലമായ സൗജന്യ പ്രമോഷൻ നൽകി. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഇപ്പോൾ മുംബൈയിലും പൂനെയിലും ഉടനീളമുള്ള 3,500-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകുന്നതിന് ഷാർക്ക് ടാങ്കും ഒരു പ്രമോഷനായി.  കമ്പനിയുടെ വളർച്ചാ പാതയിലെ പ്രധാന നാഴികക്കല്ലായി അഷ്‌നീർ ഗ്രോവറിന്റെ വിപുലമായ ശൃംഖലയിലൂടെ അവർ ദുബായിയിലും അരങ്ങേറി. കമ്പനിയുടെ വിജയത്തിന്റെ ഏറ്റവും മികച്ച മുഖമുദ്രകളിലൊന്ന്, ഒരു തവണ രുചിച്ചാൽ വീണ്ടും വാങ്ങുന്ന ആവർത്തിച്ചുള്ള ഉപഭോക്താക്കളുടെ അനുദിനം വളരുന്ന ശേഖരമാണ്.

കേരളത്തിന്റെ ബനാന ചിപ്‌സിനെ പുതു രുചികളിൽ അവതരിപ്പിച്ച് ആഗോള തലത്തിൽ ബിയോണ്ട് സ്നാക്‌സിനെ ഒരു ഗാർഹിക ബ്രാൻഡാക്കി മാറ്റി വിപ്ലവം സൃഷ്ടിക്കാനുള്ള ദൗത്യത്തിലാണ് മാനസ് മധുവും ടീമും ഇപ്പോഴുളളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version