മകളുടെ കൈ പിടിച്ചു വരനെ ഏൽപ്പിക്കുമ്പോൾ പിന്നണിയിൽ  വിവാഹത്തിലും അനുബന്ധ ആഘോഷങ്ങളിലുമൊന്നും വലിച്ചെറിയാനോ കത്തിക്കാനോ കുഴിച്ചുമൂടാനുള്ള യാതൊന്നും ഉണ്ടാവരുതെന്ന പിടിവാശിയായിരുന്നു ഡോ. മധുവിന്.”

അദ്ദേഹത്തിന്റെ ന്യായമായ ആ പിടിവാശി നടപ്പിലായപ്പോൾ സംസ്ഥാനത്തിന് തന്നെ ആ വിവാഹം ഒരു വൻ മാതൃകയായി മാറി. തൊട്ടു പിന്നാലെ, വിവാഹ സെർട്ടിഫിക്കറ്റ് കൈയിൽ കിട്ടുന്നതിനേക്കാൾ വേഗത്തിൽ  ആ ഡോക്ടര്‍ ദമ്പതികളുടെ വിവാഹത്തിന് ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും ഗ്രീന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

അങ്ങനെ രണ്ടായിരം പേര്‍ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി അവസാനിച്ചതിന് തൊടുപുഴ സാക്ഷിയായി.

വിവാഹ സദ്യയുടെ ഭക്ഷണവശിഷ്ടങ്ങള്‍ ജൈവ കംബോസ്റ്റാക്കി മാറ്റുന്നതിന് സജ്ജമാക്കിയത് ഒരു  സ്മാര്‍ട്ട് കംബോസ്റ്റര്‍ ആയിരുന്നു.

ഹരിതകേരളം ഇടുക്കി മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ ഡോ. ജി.എസ്.മധു അങ്ങനെ രണ്ടായിരം പേര്‍ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ച് നൂതന മാതൃക സമൂഹത്തിനു കാട്ടിക്കൊടുത്തു. .തൊടുപുഴ ജോഷ് പവലിയനില്‍ നടന്ന മകള്‍ ഡോ.മീരയും തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ഡോ.അഗ്നിവ്യാസും തമ്മിലുള്ള വിവാഹമാണ് സീറോ വേസ്റ്റില്‍ പര്യവസാനിച്ചത്.ഭക്ഷണാവശിഷ്ടങ്ങളും മറ്റും അപ്പോള്‍ത്തന്നെ കംബോസ്റ്റാക്കുന്ന നവീന സംവിധാനമാണ് ഡോ. മധു സ്വീകരിച്ചത്.

സാധാരണ വിവാഹത്തിന് ശേഷം പേപ്പര്‍ പ്ലേയ്റ്റുകളും ഡിസ്പോസിബിൾ ഗ്ലാസുകളും, ഭക്ഷണ അവശിഷ്ടങ്ങളും, മറ്റുമായി  രണ്ടു ടണ്ണോളം മാലിന്യം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയാണ്  അതവസാനിച്ചപ്പോൾ ഒരു മാലിന്യമവശേഷിപ്പിക്കാതെ സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലയിൽ ഹരിത കേരളം പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അനുഭവ സമ്പത്താണ് മകളുടെ വിവാഹത്തിന്  ഡോ. മധുവിനെ ഇപ്രകാരം ചടങ്ങുകള്‍ ഒരുക്കാന്‍ പ്രേരിപ്പിച്ചത്.

സീറോ വേസ്റ്റ് വിവാഹം നടന്നത് ഇങ്ങനെ

  • ഒറ്റത്തവണ ഉപയോഗ വസ്തുക്കളെയെല്ലാം വിവാഹ സ്ഥലത്തു നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി.
  • പുനരുപയോഗ യോഗ്യമായ, കമ്പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍ മാത്രമേ വിവാഹ സദ്യയില്‍ ഉപയോഗിച്ചുള്ളൂ.
  • അവശേഷിച്ച ഭക്ഷണാവശിഷ്ടം  മൊബൈല്‍ കംബോസ്റ്റര്‍ യൂണിറ്റിലൂടെ ജൈവ വളവുമാക്കി.
  • പരമാവധി മാലിന്യം കുറച്ചുല്‍പ്പാദിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.ആദ്യം കുറച്ചു വിളമ്പുകയും ആവശ്യം അനുസരിച്ച് വീണ്ടും വീണ്ടും വിളമ്പുകയും ചെയ്യുന്ന രീതിയും നടപ്പാക്കി.
  • തിളപ്പിച്ച വെള്ളവും ശീതള പാനിയങ്ങളും ചില്ലുഗ്ലാസിൽ പായസം പോഴ്‌സലിന്‍ ഗ്ലാസുകളില്‍ സദ്യക്ക് മേശ വിരിയായി വെള്ളം തൊട്ടാല്‍ നനയുന്ന തിളക്കമില്ലാത്ത ന്യൂസ് പ്രിന്റ് ഉപയോഗിച്ചു.
  • ടിഷ്യു പേപ്പര്‍ ഒഴിവാക്കി പകരം എല്ലാവര്‍ക്കും ഓരോ തുണിത്തുവാലകള്‍ നല്‍കിയതും പുതുമയായി.
  • ഓരോ പന്തിയും കഴിയുമ്പോൾ ഇലകളും അതിലെ ഭക്ഷണ അവശിഷ്ടങ്ങളും പേപ്പര്‍ മേശവിരിയില്‍ ചുരുട്ടിയെടുത്ത് സമീപത്ത് സജ്ജമാക്കിയിരുന്ന മൊബൈല്‍ കംബോസറില്‍ നിക്ഷേപിച്ചു.
  • ശുചിത്വ മിഷന്റെ അംഗീകാരമുള്ള ഏജന്‍സിയുടെ രണ്ട് ചേംബറുകളുള്ള സ്മാര്‍ട്ട് മൊബൈല്‍ കംബോസ്റ്റർ വരുത്തിയത് കൊല്ലത്തു നിന്ന്.
  • ഒടുവിൽ വിവാഹ ചടങ്ങുകൾഅവസാനിച്ചപ്പോൾ  പന്തലും പരിസരവും മാലിന്യമുക്തമായി, കൈയോടെ കിട്ടി  സർക്കാരിന്റെ ഗ്രീൻ സർട്ടിഫിക്കറ്റും.

സ്മാര്‍ട്ട് മൊബൈല്‍ കമ്പോസ്റ്റര്‍ ദഹിപ്പിക്കും ഇങ്ങനെ

സ്മാര്‍ട്ട് മൊബൈല്‍ കമ്പോസ്റ്ററിന്റെ ആദ്യത്തെ  ചേംബറില്‍ നിക്ഷേപിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അരച്ചെടുത്ത് രണ്ടാമത്തെ ചേംബറിലേക്ക് മാറ്റുന്നു. ഈ ചേംബര്‍ അതിനെ ജൈവ ഇനോക്കുലം ചേര്‍ത്ത് കമ്പോസ്റ്റ് ആക്കുന്നു. ഇതില്‍ ചകിരിച്ചോര്‍ ചേര്‍ത്ത് ജലാംശം പരമാവധി കുറയ്ക്കുന്നതിനും സംവിധാനമുണ്ട്. മണിക്കൂറില്‍ ഒരു ടണ്‍ ജൈവാവശിഷ്ടം സംസ്‌കരിക്കാനുള്ള ശേഷിയുള്ളതാണ് ഈ സ്മാര്‍ട്ട് മൊബൈല്‍ കമ്പോസ്റ്റര്‍. സംസ്‌കരണ സമയത്ത് ദുര്‍ഗന്ധമോ മലിനജലമോ പുറത്തു വരില്ലെന്നതും സവിശേഷതയാണ്. പിന്നീട് വിന്റോ കംബോസ്റ്റ് മാര്‍ഗത്തിലൂടെ ഇതിനെ ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 10 ദിവസത്തിനുള്ളില്‍ ഇത് സമ്പൂര്‍ണ്ണ ജൈവവളമാകും.

Share.

Comments are closed.

Exit mobile version