കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങൾ എത്തിച്ചു നൽകാൻ 24 മണിക്കൂർ കൊറിയർ സർവീസുമായി കെഎസ്ആര്‍ടിസി. അതും  മറ്റു കൊറിയർ ഏജന്സികളെക്കാൾ കുറഞ്ഞ നിരക്കിൽ. എന്നാൽ മൂന്നു ദിവസത്തിനകം ഉടമ പാർസൽ കൈപറ്റിയില്ലെങ്കിൽ പിഴയും നൽകേണ്ടി വരും. കൊറിയർ ആവശ്യമുള്ളവർക്ക് ഉത്തരവാദിത്വം ഏറും എന്ന് അർഥം. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.

കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി നിരത്തിലൂടെ ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. കേരളത്തില്‍ എമ്പാടും സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയര്‍ & ലോജിസ്റ്റിക്‌സ് പദ്ധതി വിഭാവനം ചെയ്യുന്നത്.

തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ്.   കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തടങ്ങിയ ഡിപ്പോകളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.

കെഎസ്ആര്‍ടിസി ഡിപ്പോകളിൽ  കൊറിയര്‍ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

നഗരങ്ങളിലും ദേശിയ പാതയിലും നിലവിൽ സ്ഥിതി ചെയ്യുന്ന 15 ഡിപ്പോകളിലെ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റ് ഡിപ്പോകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രാഞ്ചൈസികളും പിനീടുണ്ടാകും.

 നിലവിലുളള കൊറിയര്‍ സര്‍വീസ് കമ്പനികള്‍ക്കും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സംവിധാനം പ്രയോജനപ്പെടുത്താം.
200 കിലോമീറ്റര്‍ പരിധിയില്‍ 25 ഗ്രാം പാഴ്‌സലിന് 30 രൂപയാണ് ചാര്‍ജ്. 50 ഗ്രാം 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്.    

കൊറിയര്‍ അയക്കാനുളള സാധനങ്ങള്‍ പാക്ക് ചെയ്ത് കൃത്യമായ മേല്‍വിലാസത്തോടെ ഡിപ്പോകളില്‍ എത്തിക്കണം. അയക്കുന്ന ആളിനും പാഴ്‌സല്‍ സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകള്‍ മെസേജായി ലഭിക്കും. പാഴ്‌സല്‍ സ്വീകരിക്കാന്‍, സാധുതയുളള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി പരിശോധനകള്‍ക്ക് ശേഷം സ്വീകരിക്കാന്‍ കഴിയും. മൂന്ന് ദിവസത്തിനുളളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സര്‍വീസിനെക്കാള്‍ നിരക്ക് കുറവാണ്. വേഗത്തില്‍ കൊറിയര്‍ ആവശ്യക്കാരിലേക്ക് എത്തിക്കാൻ സാധിക്കണം . എങ്കിൽ കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസിന്  സ്വീകാര്യതയേറുമെന്നതിൽ സംശയമില്ല. 

Share.

Comments are closed.

Exit mobile version