സംസ്ഥാനത്ത്  വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമെന്ന് കെഎസ്ഇബി അറിയിച്ചത് ഓണത്തിന് തൊട്ടു മുന്നെയാണ്.

അത് ഒന്നോ രണ്ടോ ദിവസത്തേക്കാകുമെന്നു ജനം കരുതി. സാങ്കേതിക തകരാർ മൂലമാണ് നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു.
 
“കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന്  അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ വൈദ്യുതി കുറഞ്ഞു. അതിനാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്നും കെഎസ്ഇബി ഇതോടൊപ്പം അറിയിച്ചിരുന്നു”.

“എങ്ങനെ സഹകരിക്കണം?”
 
ജനത്തിന് അക്കാര്യം വ്യക്തമായി മനസിലായത് ഓണത്തിന് ശേഷം വന്ന KSEB യുടെ മറ്റൊരു പ്രഖ്യാപനത്തോടെയായിരുന്നു.   .

“കേരളത്തിൽ വൈദ്യുതിനിരക്കുകൾ ഉടൻ വർധിക്കും. സെപ്തംബർ 30ന് മുമ്പ് ഉത്തരവിറങ്ങും. യൂണിറ്റിന് ശരാശരി 40 പൈസ വരെ വർധിക്കാനാണ് സാധ്യത”.

ഇതോടെ തീരുമാനമായി കഴിഞ്ഞു ഉത്തരവിറങ്ങുന്നതോടെ മുൻകാല പ്രാബല്യത്തോടെ ഒക്‌ടോബർ ആദ്യം സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂടുമെന്ന്.

തൊട്ടു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാവുമെന്ന്  സ്ഥിരീകരിച്ച് വൈദ്യുതി  മന്ത്രി കെ കൃഷ്ണന്‍കുട്ടിയും. റെഗുലേറ്ററി കമ്മീഷനാണ് വര്‍ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുക. ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമുണ്ടാക്കുന്ന വര്‍ധന ഉണ്ടാവില്ലെന്നും മന്ത്രി നിലപാട് വ്യക്തമാക്കി.

“ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട്ആവശ്യപ്പെട്ട വര്‍ധന എന്തായാലും ഉണ്ടാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലവും നിരക്ക് വര്‍ധനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്”. മന്ത്രി വിശദീകരിച്ചു.

കോടതിയെ സമീപിച്ചത് വ്യവസായ ഉപഭോക്താക്കൾ

വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായത്. വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്നാണ് നിര്‍ദേശം. കേസ് തീര്‍പ്പായതോടെ നിരക്ക് വര്‍ധനയ്ക്ക് വേണ്ടിയുള്ള ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പരിഗണിക്കും.

അടുത്ത നാല് വർഷം കൊണ്ട് യൂണിറ്റിന് ശരാശരി 1.05 രൂപ വർധിപ്പിക്കണമെന്ന് വൈദ്യുതി ബോർഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനോട് (KSERC) ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായങ്ങൾക്ക് 4 വർഷം കൊണ്ട് ശരാശരി 50 പൈസ വരെ വർധിപ്പിക്കണമെന്നും കമ്മീഷനോട് KSEB   ആവശ്യപ്പെട്ടിരിക്കുന്നു.

നിലവിലെ സാമ്പത്തിക വർഷത്തിലും, അടുത്ത സാമ്പത്തിക വർഷത്തിലും ശരാശരി 40 പൈസ വീതവും (6%), അതിനു ശേഷമുള്ള വർഷങ്ങളിൽ 20 പൈസ (3%), 5 പൈസ (1%) എന്ന ക്രമത്തിലും വർധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. അതായത് നാല് വർഷം കൊണ്ട് ശരാശരി 1.05 രൂപ വർധിപ്പിക്കുകയെന്നതാണ് ബോർഡിന്റെ ആവശ്യം.എന്നാൽ ഇതിനേക്കാൾ താഴ്ന്ന നിരക്കായിരിക്കും റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുകയെന്നാണ് കരുതുന്നത്. ബോർഡ് ആവശ്യപ്പെടുന്ന അതേ നിരക്ക് വർധന, കമ്മീഷൻ അംഗീകരിക്കാൻ സാധ്യത കുറവാണ്. ഇതിനു മുമ്പെല്ലാം, വൈദ്യുതി ബോർഡ് നിർദേശത്തേക്കാൾ കുറഞ്ഞ തുക വർധിപ്പിക്കാനാണ് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സെപ്തംബർ 14ന് ശേഷമേ നിരക്കു വർധന സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നാണ് കരുതുന്നത്. ഇപ്പോൾ നിലവിലുള്ള നിരക്കിന് ഈ മാസം 30 വരെയാണ് പ്രാബല്യമുള്ളത്. സംസ്ഥാന സർക്കാരിന്റെ നിലപാട് കൂടി ആരാഞ്ഞ ശേഷം സെപ്തംബർ 30ന് മുമ്പ് നിരക്കു വർധന സംബന്ധിച്ച് ഉത്തരിവിറക്കാനാണ് നീക്കം.  
 
നിരക്ക് വർദ്ധന അത്യാവശ്യമോ എന്ന് പരിശോധിക്കാൻ റെഗുലേറ്ററി കമ്മീഷൻ

Share.

Comments are closed.

Exit mobile version