അടുത്തിടെയാണ് 169 നഗരങ്ങളിലേക്ക് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ ഇ-ബസ് നിർമാണത്തിനായുള്ള പുതിയ നിർമാണശാല ഉത്തർപ്രദേശിൽ സ്ഥാപിക്കുമെന്ന് ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡ് പ്രഖ്യാപിച്ചു.

ആദ്യ ഘട്ടത്തിൽ പ്രതിവർഷം 2,500 ബസ് വീതം നിർമിക്കാൻ ശേഷിയുള്ള നിർമാണ ശാലയാണ് ഉത്തർപ്രദേശിൽ സ്ഥാപിക്കുന്നത്. ക്രമേണ നിർമാണ ശേഷി പ്രതിവർഷം 5,000 ബസുകളായി ഉയർത്താനാണ് അശോക് ലെയ്ലാൻഡ് ലക്ഷ്യമിടുന്നത്.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 1,000 കോടിയുടെ നിക്ഷേപമാണ് അശോക് ലെയ്ലാൻഡ് ഇ ബസ് നിർമാണത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്.

ഗ്രീൻ മൊബിലിറ്റി രംഗത്ത് ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നതിനായി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിർമാണശാലയ്ക്കു വേണ്ടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കമ്പനി ആദ്യം സ്ഥലം അന്വേഷിച്ചിരുന്നത്. ഒടുവിൽ ഇ-ബസ് പ്ലാന്റ് പദ്ധതിക്കായി ഉത്തർപ്രദേശിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഉത്തർപ്രദേശ് സർക്കാരും അശോക് ലെയ്ലാൻഡ് ഒപ്പുവെച്ചു. രാജ്യത്ത് അശോക് ലെയ്ലാൻഡിന്റെ കീഴിൽ സ്ഥാപിക്കുന്ന ഏഴാമത്തെ വാഹന നിർമാണ ശാലയാണിത്.
ഉത്തർപ്രദേശിലെ ഗ്രീൻഫീൽഡ് പദ്ധതിയിൽ മുഖ്യമായും ഇലക്ട്രിക് ബസുകളുടെ നിർമാണത്തിനാണ് പരിഗണന നൽകുന്നത്.
എന്നിരുന്നാലും ഇപ്പോഴത്തെ ഇന്ധനങ്ങളിലും വികസന ഘട്ടത്തിലുള്ള പുതിയതരം ഇന്ധനങ്ങൾ അധിഷ്ഠിതമായ വാഹനങ്ങളുടെ അസംബ്ലിങ് യൂണിറ്റുകളായി പ്രവർത്തിക്കാനുള്ള സംവിധാനവും പുതിയ നിർമാണ ശാലയ്ക്കുണ്ടാകുമെന്നു അശോക് ലെയ്ലാൻഡ് കമ്പനി വ്യക്തമാക്കി.
2048ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഒഴിവാക്കിയ (നെറ്റ് സീറോ എമിഷൻ) കമ്പനിയായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉത്തർപ്രദേശിലെ പ്ലാന്റ് സ്ഥാപിക്കുന്നതെന്നും എംഡി & സിഇഒ ഷേനു അഗർവാൾ പറഞ്ഞു.
ഇ-ബസ് വിപണി വികസിക്കുന്നു
അടുത്ത ഏഴ് വർഷത്തിനകം ഇന്ത്യയിൽ ഇലക്ട്രിക് ബസ് വിപണി വളരെയധികം വികാസം പ്രാപിക്കുമെന്നാണ് കണക്കുകൂട്ടൽ. 2023 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനമായിരുന്നു ഇ-ബസ് വിപണി വിഹിതം.

2025 സാമ്പത്തിക വർഷത്തോടെ ഇത് 11-13 ശതമാനം തോതിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030 സാമ്പത്തിക വർഷത്തോടെ ഇ-ബസ് വിപണി വിഹിതം 40 ശതമാനമായും വർധിക്കുമെന്നും പ്രമുഖ റേറ്റിങ് ഏജൻസിയായ ഇക്ര ചൂണ്ടിക്കാട്ടി.