യുഎഇയിൽ വിസ്മയമായി BAPS ഹിന്ദു മന്ദിർ

അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് (BAPS-ബാപ്സ്) ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ശിലാക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട് BAPS ഹിന്ദു മന്ദിറിന്.

ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ നിലവിലെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 വരെ പൂജകൾ നടക്കും. ഫെസ്റ്റിവൽ ഓഫ് ഹാർമണി എന്ന പ്രമേയത്തിലാണ് ചടങ്ങുകൾ നടക്കുക.
അബു മുറൈഖയിൽ അബുദാബി-ദുബായ് ഹൈവേയിൽ നിന്ന് മാറി അബുദാബി സർക്കാർ നൽകിയ 27 ഏക്കറിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടനം അബുദാബിയിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഐക്യം, സൗഹൃദം, സഹകരണം എന്നിവയുടെ പ്രതീകം കൂടിയായി ക്ഷേത്രം മാറും. യുഎഇയുടെ പിന്തുണയാണ് ക്ഷേത്രം യാഥാർഥ്യമാക്കിയത്.

ബിഎപിഎസ് മന്ദിറിന്റെ ഉദ്ഘാടന വേളയിൽ പൂജകൾക്ക് നേതൃത്വം നൽകുന്നത് മഹന്ത് സ്വാമി മഹാരാജ് ആയിരിക്കും. യുഎഇയുടെ സഹിഷ്ണുതാപരമായ കാഴ്ചപ്പാടുകളാണ് ക്ഷേത്ര നിർമാണം യാഥാർഥ്യമാക്കിയത്.

യുഎഇ പ്രസിഡന്റും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻ‍റുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് 2015ൽ ക്ഷേത്രം നിർമിക്കാനുള്ള ഭൂമി നൽകിയത്. പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് പിന്നാലെയായിരുന്നു ഇത്. രണ്ട് ഘട്ടങ്ങളിലായാണ് 27 ഏക്കർ ഭൂമി അനുവദിച്ചത്. ക്ഷേത്രം നിർമിക്കുന്നതിന് ഏകദേശം 700 കോടി രൂപയാണ് ചെലവായത്. ഇറ്റലിയിൽ നിന്ന് മാർബിളുകളും രാജസ്ഥാനിൽ നിന്ന് പിങ്ക് സാൻഡ് സ്റ്റോണും കൊണ്ടു വന്നാണ് ക്ഷേത്രം നിർമിച്ചത്.


ക്ഷേത്രത്തിൽ പഠന കേന്ദ്രങ്ങളും ആത്മീയ-സാംസ്കാരിക ആശയവിനിമയങ്ങൾക്കുള്ള ആഗോള വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനം, ജലാശയം, ഫുഡ് കോർട്ട്, ഗ്രന്ഥശാല എന്നിവയുമുണ്ട്. ക്ഷേത്രത്തിന്റെ ചുമരുകളിൽ മഹാഭാരതം, രാമായണം എന്നിവയിലെ പുരാണ കഥാപാത്രങ്ങൾ, ബുർജ് ഖലീഫ, അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്ക് തുടങ്ങിവയും കൊത്തിയിട്ടുണ്ട്.


വേദിക് വാസ്തുശൈലിയിൽ നിർമിച്ച ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന 7 കൂറ്റൻ ഗോപുരങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ക്ഷേത്രത്തിന്റെ നിർമാണം. 100 സെൻസറുകളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുൻക്കൂട്ടി രജിസ്റ്റർ ചെയ്ത് വേണം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ. ഫെബ്രുവരി 18 മുതൽ ഭക്തർക്ക് സന്ദർശനം അനുവദിച്ച് തുടങ്ങുമെങ്കിലും പൂർണ തോതിലുള്ള സന്ദർശനം മാർച്ച് 1 മുതലായിരിക്കും.

The significance of the BAPS Hindu Mandir inauguration in Abu Dhabi by Prime Minister Narendra Modi, symbolizing unity and harmony across cultures and religions.

Share.

Comments are closed.

Exit mobile version