ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും അവതരിപ്പിക്കുന്നതിനുള്ള പൈലറ്റ് പദ്ധതികൾ ആരംഭിച്ച് കേന്ദ്ര ഗവൺമെന്റ്. ക്ലീൻ എനെർജി പ്രോത്സാഹിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതികളിൽ വാഹനങ്ങൾ 10 വ്യത്യസ്ത റൂട്ടുകളിൽ പരീക്ഷിക്കപ്പെടും.

നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾക്കും ട്രക്കുകൾക്കുമായി അഞ്ച് പൈലറ്റ് പദ്ധതികളാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി 15 ഫ്യുവൽ സെൽ വാഹനങ്ങളും 22 ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) വാഹനങ്ങളും ഉൾപ്പെടെ 37 ഹൈഡ്രജൻ ബസുകളും ട്രക്കുകളും രാജ്യവ്യാപകമായി 10 റൂട്ടുകളിലായി വിന്യസിക്കും. ഇതോടൊപ്പം ഒമ്പത് ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകളും സ്ഥാപിക്കും.

ഇന്ത്യയിൽ ക്ലീൻ എനെർജി സ്വീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. കൂടാതെ ലോജിസ്റ്റിക്സ് മേഖലയിലെ കാർബൺ എമിഷൻ കുറയ്ക്കാനും ഇത് സഹായിക്കും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ബസുകളിലും ട്രക്കുകളിലും ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതാണ് നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പ്രാഥമിക ലക്ഷ്യം.

ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസ്, ട്രക്ക് പൈലറ്റ് പ്രോജക്ടുകളുടെ ചുമതലയും സംരംഭം വിജയകരമായി നടപ്പിലാക്കുന്നതിന്റെ ചുമതലയും ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എൻടിപിസി, അനർട്ട്, അശോക് ലെയ്ലാൻഡ്, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ എന്നിവയുൾപ്പെടെ രാജ്യത്തെ മുൻനിര കമ്പനികളെ ഏൽപ്പിച്ചിട്ടുണ്ട്.
India is launching pilot projects to introduce hydrogen-powered buses and trucks under the National Green Hydrogen Mission. With major industry players onboard, this move marks a step toward sustainable transport.