8000 കോടി രൂപയ്ക്ക് തന്റെ സ്റ്റാർട്ടപ്പ് വിറ്റ് ഇനിയെന്ത് ചെയ്യണം എന്നറിയില്ലെന്ന് പറഞ്ഞ് കുറച്ചു മുൻപ് വാർത്തകളിൽ ഇടം പിടിച്ച ഇന്ത്യൻ വംശജനായ സംരംഭകനാണ് വിനയ് ഹിരെമത്. ടെക് കമ്പനിയായ ലൂമിന്റെ സഹസ്ഥാപകനായ വിനയ് 2023ലാണ് തന്റെ സംരംഭം ഒരു ബില്യൺ ഡോളറിന് അറ്റ്ലാസിയന് വിറ്റത്. 50 മുതൽ 70 മില്യൺ ഡോളർ വരെയായിരുന്നു അദ്ദേഹം അതിലൂടെ നേടിയത്. എന്നാൽ ഇപ്പോൾ തനിക്ക് വരുമാനമില്ല എന്നും താൻ ഇന്റേൺഷിപ്പുകൾക്കായി ശ്രമിക്കുകയാണെന്നും വെളിപ്പെടുത്തി വീണ്ടും വാർത്തകളിൽ നിറയുകയാണ് അദ്ദേഹം.

33കാരനായ വിനയ് മണിവൈസ് പോഡ്കാസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോഡ്കാസ്റ്റിന്റെ അവതാരകനായ സാം പാറിനോട് 60 മില്യൺ ഡോളർ റിട്ടൻഷൻ ബോണസിൽ നിന്ന് പിന്മാറിയതായും അതിൽ ഖേദിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പോഡ്കാസ്റ്റിൽ സ്റ്റാർട്ടപ്പ് വിറ്റതിലൂടെ ലഭിച്ച കൃത്യമായ തുക വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. എന്നാൽ അത് 30 മുതൽ 100 മില്യൺ ഡോളർ വരെയാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ സാം 50 മുതൽ 70 മില്യൺ ഡോളർ വരെ സമ്പാദിച്ചു എന്ന നിഗമനത്തിലെത്തുകയായിരുന്നു.

ഇല്ലിനോയിസിൽ ജനിച്ച വിനയ് പറഞ്ഞതനുസരിച്ച് അദ്ദേഹം ധാരാളം പണം സമ്പാദിച്ചു. എന്നാൽ ഇപ്പോൾ വരുമാനമില്ലെന്നും ഇന്റേൺഷിപ്പുകൾക്കായി തിരയുകയാണെന്നുമുള്ള വിചിത്ര വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഇപ്പോൾ ദിവസവും 5-8 മണിക്കൂർ പഠനത്തിനായി ചിലവഴിക്കുന്ന വിനയ് മെക്കാനിക്കൽ എഞ്ചിനീയർ ഇന്റേൺ ആകാനാണത്രേ ആഗ്രഹിക്കുന്നത്.

ഒരു റോബോട്ടിക്സ് കമ്പനിയിൽ ഇന്റേൺഷിപ്പ് നേടാൻ ആഗ്രഹിക്കുന്നു. ഇതിനായി വ്യത്യസ്ത സ്റ്റാർട്ടപ്പുകളിൽ അഭിമുഖം നടത്താൻ ഇടയുണ്ട്. ഇലക്ട്രിക്കൽ എഞ്ചിനീയറായും ഇന്റേൺ ചെയ്യണമെന്നുണ്ട്. എന്തുചെയ്യണമെന്ന് കൃത്യമായി അറിയില്ല- പോഡ്കാസ്റ്റിൽ വിനയ് പറഞ്ഞു.
Vinay Hiremath, co-founder of Loom, turned down a $60 million bonus to explore a new career path. Discover how he is redefining success beyond wealth.