രാജ്യത്തെ 25,000 കിലോമീറ്റർ രണ്ട് വരി പാതകൾ 10 ലക്ഷം കോടി രൂപ ചിലവിൽ നാല് വരി പാതകളാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പദ്ധതികളുടെ വിശദ പദ്ധതി റിപ്പോർട്ടുകൾ (DPR) തയ്യാറായിവരികയാണെന്നും രണ്ട് വർഷത്തിനുള്ളിൽ ഇവയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു. ആറ് ലക്ഷം കോടി രൂപ ചിലവഴിച്ച് 16,000 കിലോമീറ്റർ ദേശീയ പാതകൾ ആറ് വരി പാതകളാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡപകടങ്ങൾ കാരണം രാജ്യത്തിന്റെ ജിഡിപിയുടെ 3 ശതമാനം പ്രതിവർഷം നഷ്ടപ്പെടുകയാണ്. അതിനാൽ ലോകോത്തര നിലവാരമുള്ള റോഡ് ശൃംഖല നിർമിച്ച് റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തുന്നു. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകളിലെ ഹൈവേ വികസനത്തിന് കേന്ദ്രം ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു. ജമ്മു കശ്മീരിൽ രണ്ട് ലക്ഷം കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യാത്രാ സൗകര്യത്തിനായി 105 തുരങ്കങ്ങൾ നിർമ്മിക്കും- ഗഡ്കരി പറഞ്ഞു.
India plans to upgrade 25,000 km of highways to four lanes and expand 16,000 km to six lanes at a cost of ₹16 lakh crore, enhancing connectivity and road safety.