ഇനി സഞ്ചാരികൾക്കു താമരശ്ശേരി ചുരം കയറാതെ തന്നെ വന ഭംഗിയും, പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു അധിക സമയമെടുക്കാതെ വയനാട് ചെന്നെത്താം. മണ്ണിടിച്ചിലും മറ്റും കാരണം ആംബുലൻസുകൾക്ക് മുന്നിൽ ചുരം അടഞ്ഞാലും രോഗികളെയടക്കം വെറും 15 മിനിറ്റ് കൊണ്ട് അടിവാരത്തെത്തിക്കാനാകാനുമാകും.
താമരശ്ശേരി ചുരംവഴിയല്ലാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന എ സി റോപ് വേ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ് . വയനാട് ടൂറിസം രംഗത്തിനു കൂടി വികസനം കൊണ്ട് വരുന്നതാണ് ഈ റോപ് വേ പദ്ധതി. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം മേഖലയിലെ സാഹസിക ടൂറിസത്തിന് ഉത്തേജനം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച റോപ്പ്വേ പദ്ധതി.

നിലവില്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള താമരശ്ശേരി ചുരം റോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. കനത്ത ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ആളുകള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.
താമരശ്ശേരി ചുരം തുടങ്ങുന്ന അടിവാരം മുതല്‍ ചുരം പൂര്‍ത്തിയാകുന്ന വയനാട്ടിലെ ലക്കിടി വരെ ബന്ധിപ്പിക്കുന്ന 3.67 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 200 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് KSIDC – അടുത്തിടെ അനുമതി നല്‍കിയിരുന്നു. പൊതുസ്വകാര്യ പങ്കാളിത്ത രീതിയില്‍ -PPP- പദ്ധതി നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ അനുമതി . വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട വികസന ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

റോപ്പ്വേ പദ്ധതി അടിവാരത്തെ ആദ്യത്തെ ഹെയര്‍പിന്‍ വളവില്‍ നിന്ന് ആരംഭിച്ച് മുകളിലുള്ള ലക്കിടിയില്‍ അവസാനിക്കും. 68 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 40 എസി കേബിള്‍ കാറുകള്‍ റോപ്പ്വേയില് ഉണ്ടായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ വയനാട്ടില്‍ നിന്ന് അടിവാരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് കേബിള്‍ കാര്‍ സൗകര്യം പദ്ധതിയുടെ പ്രത്യേകത ആയിരിക്കും. രണ്ട് ഹെക്ടര്‍ വനഭൂമിയിലൂടെ കടന്നുപോകുന്ന റോപ്പ്വേ, അടിവാരത്തിനും ലക്കിടിക്കും ഇടയിലുള്ള യാത്രാ സമയം വെറും 15 മിനിറ്റായി കുറയ്ക്കും. താമരശ്ശേരി ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും റോപ്പ്വേ യാത്ര ആളുകള്‍ക്ക് പുതിയൊരു അവസരമൊരുക്കും . അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ റോപ്പ്വേയ്ക്കായി 40 ടവറുകള്‍ നിർമിക്കും.
Kerala government approves a ₹200 crore AC ropeway project connecting Kozhikode and Wayanad via Tamarassery Churam, reducing travel time and boosting tourism without road congestion.