സ്വയം കുഴിച്ച കുഴികളിൽ വീണു കൊണ്ടേ ഇരിക്കുകയാണ് ബംഗ്ലാദേശ്. രാജ്യത്തിന്റെ ‘ഇന്ത്യാ വിരുദ്ധ’ മനോഭാവമാണ് ഇതിനു പ്രധാന കാരണം. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിന്റെ ഇന്ത്യാ വിരുദ്ധ തീരുമാനങ്ങൾ കാരണം ബംഗ്ലാദേശ് നാശത്തിലേക്ക് കുതിക്കുന്നു.

റെഡിമെയ്ഡ് വസ്ത്ര മേഖലയെ മാത്രം ആശ്രയിച്ചാണ് ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിൽ 85 ശതമാനവും മൊത്തം ജിഡിപിയിൽ 13 ശതമാനവും സംഭാവന ചെയ്യുന്ന വ്യവസായമാണിത്. ബംഗ്ലാദേശിൽ ഏകദേശം 40 ലക്ഷം ആളുകളാണ് വസ്ത്ര വ്യവസായത്തിൽ ജോലി ചെയ്യുന്നത്.

കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ലോകമെമ്പാടും മാസ്കുകൾ, മെഡിക്കൽ ഗാർമെന്റ്സ്, കയ്യുറകൾ, ആശുപത്രി വസ്ത്രങ്ങൾ എന്നിവയുടെ ആവശ്യം ഉണ്ടായി. ആ സമയത്ത് ബംഗ്ലാദേശിന്റെ പക്കൽ വിൽക്കാൻ സാധനങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവ വിതരണം ചെയ്യാനുള്ള മാർഗമില്ലാതെ വന്നപ്പോൾ ബംഗ്ലാദേശിനെ സഹായിക്കാൻ ഇന്ത്യ മുന്നോട്ട് വന്നു. ആ സമയത്ത്, ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാർ വിതരണ ശൃംഖലയ്ക്കായി ന്യൂഡൽഹിയിൽ നിന്ന് സഹായം തേടി. ബംഗ്ലാദേശിനെ സഹായിക്കുന്നതിനിടയിൽ ഇന്ത്യ വിതരണ ശൃംഖല വാതിലുകൾ തുറന്നു. ഇന്ത്യൻ തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും ബംഗ്ലാദേശിന് ട്രാൻസ്-ഷിപ്പ്മെന്റ് സൗകര്യങ്ങൾ നൽകി. ഇത് ബംഗ്ലാദേശിന് വലിയ നേട്ടമായി.

ബംഗ്ലാദേശിലെ തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും ആഗോളതലത്തിൽ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ശേഷിയില്ല. ബംഗ്ലാദേശ് അതിന്റെ വിമാനത്താവളങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും സാധനങ്ങൾ വിൽക്കുമ്പോഴുള്ള ചിലവും കൂടുതലാണ്. ഇതിനു വിപരീതമായി, കൊൽക്കത്തയിൽ നിന്നുള്ള ഷിപ്പിംഗ് ചിലവ് കിലോഗ്രാമിന് വെറും $2 മുതൽ $2.5 വരെയാണ്. ബംഗ്ലാദേശിൽ നിന്ന് നേരിട്ട് അയയ്ക്കുമ്പോൾ, അതേ സാധനങ്ങൾക്ക് കിലോഗ്രാമിന് $5 മുതൽ $6 വരെയാണ് ചിലവ് വരിക. അതിനാൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യങ്ങൾ ബംഗ്ലാദേശ് വ്യാപാരികൾക്ക് ഗെയിം ചേഞ്ചറായിരുന്നു. ഇതിനായി ബംഗ്ലാദേശ് വ്യാപാരികളിൽ നിന്ന് ഇന്ത്യ നാമമാത്രമായ ഫീസ് മാത്രമേ ഈടാക്കിയിരുന്നുള്ളൂ.

അതിനാൽ വർഷങ്ങളായി ബംഗ്ലാദേശ് വ്യാപാരികൾ അവരുടെ സാധനങ്ങൾ വിൽക്കാൻ ഇന്ത്യൻ ഭൂമി ഉപയോഗിക്കുന്നു. ഇന്ത്യൻ തുറമുഖങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും ഇന്ത്യൻ റൂട്ടുകൾ വഴി സാധനങ്ങൾ കൊണ്ടുവന്നു, തുടർന്ന് യുഎഇ, യുകെ, യുഎസ്, ഫ്രാൻസ് തുടങ്ങിയ ഇടങ്ങളിലേക്ക് അയക്കുന്നതാണ് രീതി. കൊൽക്കത്ത, ഹാൽദിയ, നവ ഷെവ പോലുള്ള പ്രധാന തുറമുഖങ്ങളോ ഡൽഹി, കൊൽക്കത്ത പോലുള്ള വിമാനത്താവളങ്ങളോ വഴിയാണ് ഈ വ്യാപാരം. ബംഗ്ലാദേശി വ്യാപാരികൾ അവരുടെ രാജ്യത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്ക് സാധനങ്ങൾ അയച്ചാൽ, അവ അയയ്ക്കുന്നതിനുള്ള ചിലവ് ഇന്ത്യ വഴി അയയ്ക്കുന്നതിനേക്കാൾ മൂന്നിരട്ടിയാണ്.

അടുത്തിടെ ബംഗ്ലാദേശിന് അനുവദിച്ച ട്രാൻസ്‌ഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ അവസാനിപ്പിച്ചു. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വർദ്ധിച്ചുവരുന്ന തിരക്കാണ് ഇതിനു കാരണമായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്. എന്നാൽ വിദഗ്ദ്ധർ ഇതിനെ രാഷ്ട്രീയ തീരുമാനമായി കണക്കാക്കുന്നു. അതിനുമുമ്പുതന്നെ ബംഗ്ലാദേശ് ഇന്ത്യയിൽ നിന്നുള്ള കോട്ടൺ ഇറക്കുമതി ലക്ഷ്യമിട്ട് ലാൻഡ് പോർട്ടുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയ്ക്ക് അഭികാമ്യമായ തീരുമാനം ആയിരുന്നില്ല. കൂടാതെ, മുഹമ്മദ് യൂനുസ് ബീജിംഗിൽ ഇന്ത്യയുടെ തന്ത്രപ്രധാന ‘ചിക്കൻസ് നെക്ക്’ ലക്ഷ്യമിടുന്നതിനു കൂടി ശ്രമം നടത്തിയപ്പോൾ ഇന്ത്യയുടെ ക്ഷമ നശിച്ചു. ഈ ഘട്ടത്തിൽ ഇന്ത്യ ഒരു ‘ചുവപ്പ് രേഖ’ വരയ്ക്കേണ്ടത് അത്യാവശ്യമായി വന്നു, അതാണ് ട്രാൻസ്‌ഷിപ്പ്മെന്റ് സൗകര്യം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്.

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം, ബംഗ്ലാദേശിലെ ബെക്സിംകോ ഇൻഡസ്ട്രിയൽ പാർക്കിൽ ഇതിനകം 170 ഫാക്ടറികൾ അടച്ചുപൂട്ടി. ആ ഒരൊറ്റ ക്ലസ്റ്ററിൽ മാത്രം 40,000 തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്. ഇന്ത്യ ട്രാൻസ്‌ഷിപ്പ്മെന്റ് സൗകര്യം അവസാനിപ്പിച്ചതോടെ ബംഗ്ലാദേശ് ആദ്യം ശ്രീലങ്കയിലേക്കോ മാലിദ്വീപിലേക്കോ പാകിസ്ഥാനിലേക്കോ സാധനങ്ങൾ അയച്ച് കയറ്റുമതി ചെയ്യേണ്ടിവരും. എന്നാൽ സ്വാഭാവികമായും ഇത് വലിയ ചിലവുകൾ വരുത്തിവയ്ക്കും. അതിനാൽ  ഇന്ത്യ ട്രാൻസ്‌ഷിപ്പ്മെന്റ് സൗകര്യം അവസാനിപ്പിച്ചത് ബംഗ്ലാദേശി സാധനങ്ങൾളുടെ വില വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര വിപണിയിൽ വിൽപ്പന കുറയ്ക്കുകയും ചെയ്യും.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version