ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്താനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചത് ഇരുരാജ്യങ്ങളുടേയും വ്യോമഗതാഗത മേഖലയെ ബാധിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഗൾഫ് വിമാന സർവീസുകൾ അടക്കം വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് നോർത്ത് ഇന്ത്യ, പാക്കിസ്താൻ എന്നിവിടങ്ങളിലേക്കുള്ള ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർലൈനുകളാണ് റദ്ദാക്കിയവയിൽ പ്രധാനം.
ഉത്തരേന്ത്യയിലെ നിരവധി വിമാന സർവീസുകൾ നിർത്തിവെയ്ക്കുകയും ചില വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഡസൻ കണക്കിന് വിമാനങ്ങളാണ് ഇത്തരത്തിൽ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്. സംഘർഷാവസ്ഥ കാരണം ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ജോധ്പൂർ, ജാംനഗർ, ചണ്ഡീഗഡ്, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകൾ അറിയിച്ചു. ദുബായ്, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ പാക്കിസ്താൻ വിമാനത്താവളത്തിൽ എത്തേണ്ടതില്ലെന്നും കറാച്ചിയിൽ നിന്നും തിരിച്ചുമുള്ള ഷെഡ്യൂളുകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. അബുദാബിയിൽ നിന്ന് ലാഹോറിലേക്ക് ഇന്നലെ സർവീസ് നടത്തേണ്ടിയിരുന്ന ഇവൈ284, കറാച്ചിയിലേക്കുള്ള ഇവൈ296, ഇസ്ലാമാബാദിലേക്കുള്ള ഇവൈ302 ഇത്തിഹാദ് വിമാന സർവീസുകൾ അബുദാബിയിലേക്കുതന്നെ തിരികെ മടങ്ങിയതായി ഇത്തിഹാദ് എയർവേസ് അധികൃതരും അറിയിച്ചിട്ടുണ്ട്. കറാച്ചി-അബുദാബി, ലാഹോർ- അബുദാബി, ഇസ്ലാമാബാദ്-അബുദാബി സർവീസുകൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
ഇന്ത്യ-പാക്കിസ്താൻ സംഘർഷത്തെ തുടർന്നുള്ള സുരക്ഷാ കാരണങ്ങൾകൊണ്ട് യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിലും മാറ്റമുണ്ട്. സിയോൾ ഇഞ്ചിയോൺ-ദുബായ് വിമാനങ്ങൾ മ്യാൻമർ, ബംഗ്ലാദേശ്, ഇന്ത്യ റൂട്ടിലൂടെ വഴിതിരിച്ചുവിട്ടതായി കൊറിയൻ എയർ അധികൃതർ അറിയിച്ചു.
Operation Sindoor led to flight cancellations and diversions due to airspace restrictions between India and Pakistan.