പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയോടെ ശ്രദ്ധയാകർഷിച്ച് രണ്ട് വനിതാ ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂർ എന്ന ഇന്ത്യയുടെ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയുടെ വാർത്ത ലോകത്തെ അറിയിക്കാൻ രാജ്യം നിയോഗിച്ചത് കേണൽ സോഫിയ ഖുറേഷിയേയും വിങ് കമാൻഡർ വ്യോമിക സിങ്ങിനേയുമാണ്. പാക്കിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള ഒൻപത് ഭീകരത്താവളങ്ങൾ ഇന്ത്യ തകർത്തതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഇൻറലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വിങ് കമാൻഡർ വ്യോമിക സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഫോറിൻ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമാണ് ഇരുവരും വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകിയത്.
ഗുജറാത്ത് സ്വദേശിയായ കേണൽ സോഫിയ ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയാണ് സൈനിക സേവനത്തിലേക്ക് വന്നത്.
സൈനിക പാരമ്പര്യമുള്ള സോഫിയ മുത്തച്ഛന്റെ പാതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൈന്യത്തിലെത്തിയത്. ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് സിഗ്നൽസിന്റെ ആദ്യ വനിതാ ഓഫിസറായി ചരിത്രം കുറിച്ച വ്യക്തിയാണ് കേണൽ സോഫിയ. 2016ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായ എക്സർസൈസ് ഫോഴ്സ് 18ന്റെ ഇന്ത്യൻ സംഘത്തെ നയിച്ചത് സോഫിയ ഖുറേഷി ആയിരുന്നു. യുഎൻ പീസ് കീപ്പിങ് ഓപറേഷൻസിലും സോഫിയ പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യൻ എയർ ഫോഴ്സ് വിങ് കമാൻഡറാണ് വ്യോമിക സിങ്. എഞ്ചിനീയറിങ് പഠനത്തിന് ശേഷം 2004ലാണ് വ്യോമിക സേനയിലെത്തിയത്. മൾട്ടി പർപ്പസ് ഉപയോഗത്തിനുള്ള ചേതക്, ചീറ്റ തുടങ്ങിയവ പറത്തിക്കൊണ്ടുള്ള അനുഭവസമ്പത്ത് വ്യോമികയ്ക്കുണ്ട്. രക്ഷാപ്രവർത്തനങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യോമിക അരുണാചൽ പ്രദേശിൽ 2020ൽ നടന്ന റെസ്ക്യൂ ഓപ്പറേഷനിൽ പങ്കാളിയായി. ഓപ്പറേഷണൽ റോളിന് പുറമേ ഉയർന്ന പ്രതിരോധശക്തി വേണ്ട നിരവധി ദൗത്യങ്ങളിലും വ്യോമിക പങ്കാളിയായി.
Colonel Sofiya Qureshi and Wing Commander Vyomika Singh led India’s Operation Sindoor briefing, showcasing women’s leadership in the armed forces and response to the Pahalgam terror attack.