ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ മുംബൈക്ക്. മുംബൈയിലെ ബാലാർഡ് പിയറിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിവർഷം ഒരു മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ടെർമിനൽ , മുംബൈയെ ആഗോള ക്രൂയിസ് ടൂറിസം കേന്ദ്രമാക്കി ഉയർത്തും.‘സമുദ്രത്തിൽ’ നിന്ന് ‘സമൃദ്ധിയിലേക്കുള്ള’ ഇന്ത്യയുടെ ദിശ നിശ്ചയിക്കുന്നതാണ് മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനൽ (MICT) എന്ന് പ്രധാനമന്ത്രി പറഞ്ഞു .
ക്രൂയിസ് ഭാരത് മിഷൻ പ്രകാരം വികസിപ്പിച്ചെടുത്ത ഈ ടെർമിനൽ, ഇന്ത്യയുടെ സമുദ്രഗതാഗത അടിസ്ഥാനസൗകര്യങ്ങൾക്ക് വൻ മുന്നേറ്റമാകുന്നതോടൊപ്പം, മുംബൈയെ ആഗോള ക്രൂയിസ് ടൂറിസം ഹബ്ബായി ഉയർത്തും.
4.15 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ടെർമിനൽ, വർഷത്തിൽ 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. ഒരേസമയം അഞ്ച് ക്രൂയിസ് കപ്പലുകൾ വരെ നങ്കൂരമിടാൻ സൗകര്യമുണ്ട്. 72 ചെക്കിൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ യാത്രക്കാർക്ക് അതിവേഗവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാനാണ് ലക്ഷ്യം.
ആധുനിക ഡിസൈനിനൊപ്പം തീരദേശ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ശില്പകലയും ടെർമിനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
MICT ഉദ്ഘാടനം ചെയ്തതോടെ മുംബൈ ,ആഭ്യന്തരവും അന്തർദേശീയവുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഗോള ക്രൂയിസ് കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. ഇതോടെ പ്രാദേശിക തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഗണ്യമായി ഉയരും.
India’s largest cruise terminal, inaugurated by PM Modi in Mumbai, will boost cruise tourism and handle 1 million passengers annually.