ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. രാജ്യത്തിന്റെ നിലവിലെ വികാരവും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ധർമശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ സീസണിലെ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെയ്ക്കാനുള്ള തീരുമാനം.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ കളിക്കാർ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐയിൽ നിന്ന് ഇതുവരെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ഐപിഎൽ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങൾ കൂടി പൂർത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിർണായക തീരുമാനമെടുത്തതെന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്. സത്വാരി, സാംബ, ആർഎസ് പുര, അർനിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് ധർമ്മശാലയിലെ പഞ്ചാബ്-ഡൽഹി മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചത്. ധർമ്മശാലയിലും സമീപ നഗരങ്ങളിലും വ്യോമാതിർത്തി അടച്ചിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനാൽ പിബികെഎസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.
അതേസമയം, സംഘർഷത്തെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) യുഎഇയിലേക്ക് മാറ്റി. റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിൽ നടക്കാനിരുന്ന ലീഗിലെ അവസാന എട്ട് മത്സരങ്ങങ്ങളാണ് യുഎഇയിലേക്ക് മാറ്റിയിരിക്കുന്നത്.
IPL matches postponed indefinitely due to India-Pakistan tensions, prioritizing player safety, according to PTI reports