കേരളത്തിൽ ഇത്തവണ ഉത്പാദനം വർധിച്ചെങ്കിലും മധ്യവേനലിൽ മഴ കനത്തതോടെ പൈനാപ്പിളിന്റെ വില കിലോക്ക് 15 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 60 രൂപയുണ്ടായിരുന്ന പൈനാപ്പിളിന് ഒരാഴ്ചയിലധികമായി നാലിലൊന്നു മാത്രമാണ് കർഷകർക്ക് വിലയായി ലഭിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കയറ്റുമതിയിലെ ഇടിവും വിലയിടിവിനുള്ള മറ്റു കാരണങ്ങളാണ്.
കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വായ്പയെടുത്തും മറ്റുമായി ലക്ഷങ്ങൾ മുടക്കി ഹെക്ടർ കണക്കിനു ഭൂമിയിൽ കൃഷിയിറക്കിയ മധ്യകേരളത്തിലെ പൈനാപ്പിൾ കർഷകരാണു പ്രതിസന്ധിയിലായത്. കഴിഞ്ഞ വര്ഷം പൈനാപ്പിളിനു വിലയേറിയപ്പോൾ കൃഷിഭൂമിയുടെ പാട്ടത്തുകയിലും വർധനവുണ്ടായി. വിലകുറഞ്ഞപ്പോൾ അതും കർഷകനെ പ്രതിസന്ധിയിലാക്കി.
മാമ്പഴ സീസൺ ആരംഭിച്ചതോടെ കയറ്റുമതിക്കാർ ആ വഴിക്കു തിരിഞ്ഞതും പൈനാപ്പിളിന്റെ വിലയിടിവിന് ഒരു കാരണമാണ്. തുച്ഛമായ വിലയിടൽ കാരണം മിക്ക കർഷകരും വിളവെടുത്ത പൈനാപ്പിൾ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കുകയാണ്. വിലക്കുറവ് മുതലെടുത്തു കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമുള്ള പൈനാപ്പിൾ ഉത്പന്ന സംരംഭകർ വാങ്ങാനെത്തിയതോടെ പൈനാപ്പിൾ സംഭരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനായി.
കഴിഞ്ഞ സീസൺ വരെ കേരളത്തിൽ പൈനാപ്പിൾ കർഷകർ കാര്യമായ ഉല്പാദനമോ വിലയോ ലഭിക്കാതെ നഷ്ടത്തിലായിരുന്നു. ഇത്തവണ ഉത്പാദനം കൂടിയെങ്കിലും വില നന്നേ ഇടിഞ്ഞതോടെ കർഷകർ വീണ്ടും പ്രതിസന്ധിയിലാകുകയായിരുന്നു. ഇത്തവണ മഴ ശക്തമായതു ഉൽപാദനത്തിൽ വൻ വർധനയുണ്ടാക്കിയെങ്കിലും വിലയിടിവു കർഷകർക്കു കടുത്ത തിരിച്ചടിയായി. 2021ൽ പൈനാപ്പിൾ മൊത്ത വില കിലോക്ക് 21 രൂപയായിരുന്നു. അതിനു ശേഷം വില പടിപടിയായി ഉയർന്നു മൊത്തവില 65 രൂപ വരെ എത്തിയിരുന്നു. റീട്ടെയിൽ വില 80 രൂപ വരെയും എത്തി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായി വില കുത്തനെ കുറഞ്ഞതു വലിയ ആഘാതമായി.
ഒരാഴ്ച മുൻപ് 26 രൂപയുണ്ടായിരുന്നെങ്കിലും ദിവസങ്ങൾക്കു മുൻപ് 20 രൂപയായി വില താഴ്ന്നതോടെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയായി ഇത്. കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൂന്നു മാസം മുമ്പ് കയറ്റുമതിക്കാർക് കിലോക്ക് 60 രൂപ ലഭിച്ചതിൽ നിന്ന് ഒരു മാസത്തിനിടെ 40 രൂപയോളം കിലോയ്ക്കു വില കുറഞ്ഞതു വൻ നഷ്ടമാണു കർഷകർക്കു നൽകിയത്.
മാമ്പഴക്കാലം അവസാനിക്കുന്നതോടെ പൈനാപ്പിളിനു വീണ്ടും നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Pineapple prices in Kerala have reached a three-year low due to heavy rains, climate changes, and reduced exports, causing financial strain for farmers.