പാകിസ്ഥാനിൽ നിന്നും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ.’ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ ‘പാകിസ്ഥാനല്ല ബലൂചിസ്ഥാൻ’ എന്ന ബലൂച് നേതാവ് മിർ യാർ ബലൂചിന്റെ പ്രസ്താവനയും ലോകശ്രദ്ധ ആകർഷിക്കുകയാണ്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും യുഎൻ അടക്കമുള്ള ആഗോള സമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചു. പാക് അധിനിവേശ കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ബലൂച് നേതാക്കൾ ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎൻ അംഗങ്ങളുടെയും യോഗം വിളിക്കാനും ഐക്യരാഷ്ട്രസഭയോടും നേതാക്കൾ അഭ്യർത്ഥിച്ചു.
സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മിർ യാറിന്റെയും ബലൂച് നേതാക്കളുടെയും പ്രസ്താവന. പാകിസ്ഥാൻ അധിനിവേശ ബലൂചിസ്ഥാനിലെ ജനത തെരുവിലിറങ്ങിയിരിക്കുന്നു. ബലൂചിസ്ഥാൻ പാകിസ്ഥാനല്ലെന്നും ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ലെന്നുമുള്ള അവരുടെ വിധി പ്രസ്താവമാണിത്. ബലൂച് ജനതയെ പാകിസ്ഥാന്റെ സ്വന്തം ജനത എന്ന് വിളിക്കുന്നത് ഒഴിവാക്കണം. ഞങ്ങൾ പാകിസ്ഥാനികളല്ല, ബലൂചിസ്ഥാനികളാണ്-അദ്ദേഹം പറഞ്ഞു. പ്രദേശം വിട്ടുപോകാൻ പാക് അധികാരികളോട് സമ്മർദ്ദം ചെലുത്താൻ മിർ യാർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
ഇന്ത്യ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കേണ്ട സമയമായെന്നും യുഎൻ അംഗത്വത്തിനായി ശ്രമം നടത്തണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായി കൊലപാതകങ്ങൾ, തിരോധാനങ്ങൾ, വിയോജിപ്പുകളെ നിശബ്ദമാക്കൽ എന്നിങ്ങനെയുള്ള ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കും അടിച്ചമർത്തലുകൾക്കും സാക്ഷ്യം വഹിക്കുന്ന ഇടമാണ് പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാൻ. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ ബലൂചിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയുന്നില്ല. ഈ അടിച്ചമർത്തലും അതിക്രമവും ചൂണ്ടിക്കാട്ടിയാണ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം.
Baloch leaders declare independence from Pakistan, trending as ‘Republic of Balochistan,’ and appeal to India and the UN for recognition and support, requesting a Baloch embassy in Delhi