ചിലവ് കുറഞ്ഞ ലൈറ്റ് ട്രാം സംവിധാനം യാഥാർഥ്യമാക്കാൻ ഒരുങ്ങി കൊച്ചി. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ തന്നെ ലൈറ്റ് ട്രാം സംവിധാനം ഒരുക്കുന്ന ആദ്യ നഗരമായി കൊച്ചി മാറും. മെട്രോ സാധ്യമല്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള ലൈറ്റ് ട്രാം സംവിധാനത്തിനായി കഴിഞ്ഞ വർഷം ചർച്ചകൾ ആരംഭിച്ചിരുന്നു. ഇപ്പോൾ പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്. പദ്ധതിയുടെ അനുമതിയും ഫണ്ട് വിഹിതവും തേടി കൊച്ചി മെട്രോ കേരള സർക്കാരിനെ സമീപിക്കും.

ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബോർഡ് അനുമതി നൽകിയതായും കൊച്ചിയിലാണ് ആദ്യം പരിഗണിക്കുന്നതെന്നും കെഎംആർഎൽ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർമാണ് പദ്ധതിയെക്കുറിച്ച് ആദ്യം ആലോചിച്ചത്. തുടർന്ന് ബ്രിസ്‌ബനിലും (ഓസ്‌ട്രേലിയ) ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ലൈറ്റ് ട്രാം സർവീസ് നടപ്പിലാക്കിയ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എച്ച്ഇഎസ്എസ് ഗ്രീൻ മൊബിലിറ്റിക്ക് വിവിധ റൂട്ടുകളെ കുറിച്ച് സാധ്യതാ റിപ്പോർട്ട് സമർപ്പിച്ചു. ‘സ്വിസ് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ട് അടുത്തിടെ ബോർഡിന് സമർപ്പിച്ചതോടെയാണ് സാധ്യതാ പഠനം നടത്തുന്നതിന് ബോർഡ് ഔദ്യോഗിക അനുമതി നൽകിയത്.
പദ്ധതിക്ക് അനുമതി തേടി വരുന്ന ആഴ്ച സംസ്ഥാന സർക്കാരിന് കത്തെഴുതും. കേന്ദ്ര സർക്കാരാണ് ധനസഹായം നൽകേണ്ടത്. സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ കേന്ദ്രത്തെ സമീപിക്കും. ടെൻഡർ പ്രഖ്യാപിക്കൽ, ഡിപിആർ തയ്യാറാക്കൽ തുടങ്ങിയ വിവിധ ഘട്ടങ്ങളിലും ഇതേ പ്രക്രിയ പിന്തുടരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
Kochi is set to become India’s first city with a light tram transport system. KMRL has approved preliminary steps for the cost-effective project, aiming to enhance connectivity in areas not covered by the metro.