രാജ്യത്തിന്റെ ദേശീയ സുരക്ഷയിൽ നിർണായക സംഭാവന നൽകുന്ന സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). പാകിസ്ഥാനുമായുള്ള സമീപകാല അതിർത്തി സംഘർഷത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഭാരത് ഇലക്ട്രോണിക്സിന്റെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ നിർണായക പങ്ക് വഹിച്ചു. പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ വെളിച്ചത്തിൽ ബിഇഎല്ലിന്റെ സാമ്പത്തിക പ്രവചനങ്ങളും ഗണ്യമായി വർദ്ധിച്ചു.

ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇന്ത്യൻ സായുധ സേനയ്ക്കായി അടുത്തിടെ അംഗീകരിച്ച അടിയന്തര സംഭരണ നിർദ്ദേശത്തിൽ നിന്ന് ഒന്നിലധികം ഓർഡറുകൾ നേടാൻ കമ്പനി പ്രതീക്ഷിക്കുന്നതായി ബിഇഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിൻ പറഞ്ഞു. കുറഞ്ഞത് 8 മുതൽ 10 വരെ വ്യത്യസ്ത ലൈൻ ഇനങ്ങൾ ഉടനടി പ്രതീക്ഷിക്കുന്നതായും അടുത്ത ആഴ്ചയ്ക്കുള്ളിൽ, ഭാരത് ഇലക്ട്രോണിക്സിന് ഏതൊക്കെ പ്രോജക്ടുകൾ കിട്ടുമെന്ന വ്യക്തമായ കണക്ക് ലഭിക്കുമെന്നും മനോജ് ജെയിൻ വ്യക്തമാക്കി.
ഈ വർഷം ഏകദേശം 27000 കോടി രൂപയുടെ അധിക ഓർഡറുകൾ കമ്പനി പ്രതീക്ഷിക്കുന്നു. ഈ വർഷം ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ പദ്ധതി (QRSAM) നേടിയാൽ സാമ്പത്തിക വർഷത്തിൽ ബിഇഎല്ലിന്റെ മൊത്തം ഓർഡറുകൾ 50000 കോടി രൂപ കവിയുമെന്ന് മനോജ് ജെയിൻ ചൂണ്ടിക്കാട്ടി.