കേരള തീരത്ത് എംഎസ്സി എൽസ 3 കപ്പൽ തകർന്നത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ, കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായി (MSC) സാമ്പത്തിക പാക്കേജ് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള അപകടസാധ്യത, നാശനഷ്ട വിലയിരുത്തലുകൾ, പരിഹാര നടപടികൾ എന്നിവയ്ക്കായാണ് സർക്കാർ കപ്പൽ കമ്പനിയിൽ നിന്നും സാമ്പത്തിക സഹായം തേടുക.

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി (ACS) നേതൃത്വം നൽകുന്ന ഏഴംഗ സമിതിയാണ് എംഎസ്സിയുമായി ചർച്ച നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ (LSGD) എസിഎസ്, റവന്യൂ, ദുരന്തനിവാരണ, വ്യവസായ, കൃഷി വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) മെമ്പർ സെക്രട്ടറി കൺവീനറായും ഷിപ്പിംഗ് കമ്പനിയുമായി ബന്ധപ്പെടാനുള്ള പ്രധാന പോയിന്റായും പ്രവർത്തിക്കും.
കേരളത്തിന് പാരിസ്ഥിതികമായും മത്സ്യസമ്പത്തിന്റെ കാര്യത്തിലും ദീർഘകാല നഷ്ടമുണ്ടാക്കിയതായി കപ്പൽ കമ്പനിയെ സംസ്ഥാനം ധരിപ്പിച്ചതായാണ് വിവരം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ അപകടം ബാധിച്ചതിനുപുറമേ കയറ്റുമതി രംഗത്തുണ്ടാക്കിയ പ്രത്യാഘാതവും വിലയിരുത്തി തുടർനടപടികളിലേക്ക് നീങ്ങും.
Kerala government forms a committee to negotiate financial aid and compensation from MSC after the MSC LS3 shipwreck, declared a state disaster, affecting environment and fisheries