എഞ്ചിനും ഹുഡും ഡ്രൈവർ ക്യാബിനു മുന്നിലേക്ക് തള്ളിനിൽക്കുന്ന തരത്തിലുള്ള ഡിസൈനോടുകൂടിയ ട്രക്കുകളാണ് ‘ഡോഗ് നോസ്’ ട്രക്കുകൾ. 1990കൾ വരെ രാജ്യത്ത് ഇത്തരത്തിലുള്ള ട്രക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ അവ തിരികെകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ചരക്കു ഗതാഗതം കാര്യക്ഷമമാക്കുന്നതിനുമായാണ് നടപടിയെന്ന് കേന്ദ്ര ഗതാഗത-ഹൈവേ സെക്രട്ടറി വി. ഉമാശങ്കർ പറഞ്ഞു.

ഡ്രൈവറുടെ ക്യാബിന് മുന്നിലേക്ക് എഞ്ചിനും ഹുഡും നീണ്ടുനിൽക്കുന്ന രൂപകൽപ്പനയാണ് ‘ഡോഗ് നോസ്’ ട്രക്കുകളുടെ സവിശേഷത. ചരക്ക് വാഹനങ്ങളുടെ നീളം സംബന്ധിച്ചുള്ള നിയന്ത്രണത്തിന്റെ ഭാഗമായാണ് ‘ഡോഗ് നോസുകൾ’ നിലവിലെ പരന്ന മുഖമുള്ള ക്യാബിനുകൾക്ക് വഴിമാറിയത്. കാർഗോ സ്ഥലം പരമാവധിയാക്കുന്നതിനു ഇത് വഴിയൊരുക്കി. എന്നാൽ ഇത് അപകടസാധ്യതകൾ സൃഷ്ടിച്ചതായും അതിനു മാറ്റം വരുത്താനുമാണ് പുതിയ ശ്രമമെന്നും ഉമാശങ്കർ പറഞ്ഞു.
നിലവിലെ ഫ്ലാറ്റ് ടൈപ്പ് ട്രക്കുകളിൽ ഡ്രൈവർമാർ എഞ്ചിനു മുകളിൽ ഇരിക്കുന്നതിനു സമാനമാണ്. അപകടമുണ്ടായാൽ മുന്നിലേക്ക് തള്ളിനിൽക്കുന്ന ഭാഗത്തായിരിക്കും കൂടുതൽ ഇംപാക്റ്റ് എന്നതിനാൽ ഡോഗ് നോസ് ഡ്രൈവർമാക്ക് കുറച്ചുകൂടി സുരക്ഷ നൽകുന്നു. മാത്രമല്ല അപകടസമയത്ത് ഫ്ലാറ്റ് ടൈപ്പ് ട്രക്കുകൾ ഡ്രൈവർമാർക്ക് റിയാക്ഷൻ ടൈം കുറയ്ക്കുന്നു. അതേസമയം ഡോഗ് നോസിൽ പ്രതികരണ സമയം അധികം ലഭിക്കുമെന്നും അതിനാൽ അപകടങ്ങളിൽ പെട്ടെന്ന് പ്രതികരിക്കാമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ മുൻഭാഗത്തെ ബ്ലൈൻഡ് സ്പോട്ട് കുറയ്ക്കുന്ന കാര്യത്തിൽ ഫ്ലാറ്റ് ടൈപ്പ് ട്രക്കുകളാണ് നല്ലതെന്നും ചില വിദഗ്ധർ പറയുന്നു. ചെറുവാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഈ ബ്ലൈൻഡ് സ്പോട്ട് വിസിബിലിറ്റി പ്രധാനമാണ്.
India’s central government is considering reintroducing ‘dog-nose’ trucks, with extended hoods, to enhance road safety and improve cargo transportation efficiency, replacing current flat-front designs.