ഐഫോണുകളുടെയും മാക്‌ബുക്കുകളുടെയും ഇന്ത്യയിലെ ഔദ്യോഗിക റിപ്പയര്‍ പങ്കാളികളായി ടാറ്റയെ തിരഞ്ഞെടുത്ത് ആപ്പിൾ. ഇന്ത്യയിലെ നിർമാണം കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്പിളിനുമേൽ നിരന്തര സമ്മർദ്ദം ചെലുത്തുന്നതിനിടേയാണ് കമ്പനിയുടെ നടപടി എന്നതാണ് ശ്രദ്ധേയം. നേരത്തെ ഇന്ത്യയിൽ ഐഫോൺ നിർമാണം തുടർന്നാൽ 25 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഭീഷണി യുഎസ് ടെക് ഭീമന്‍മാരായ ആപ്പിളിനെ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ടാറ്റയുമായുള്ള പങ്കാളിത്തമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇതോടെ ആപ്പിളും ടാറ്റ ഗ്രൂപ്പുമായുള്ള ഇന്ത്യയിലെ പങ്കാളിത്തം വര്‍ധിക്കും. ഇതിനകം ഇന്ത്യയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് ടാറ്റാ ഗ്രൂപ്പ്. ചൈനയ്ക്ക് പുറത്തേക്കുള്ള ഉല്‍പന്ന നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിര്‍ണായക പങ്കാളികളായി ടാറ്റാ ഗ്രൂപ്പിനെ ആപ്പിള്‍ കാണുന്നു. വിതരണ ശൃംഖല വേഗത്തിലാക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ടാറ്റയുമായുള്ള പങ്കാളിത്തം ആപ്പിളിനെ സഹായിക്കും.
നിലവില്‍ മൂന്ന് ഐഫോണ്‍ അസ്സംബിള്‍ യൂണിറ്റുകളാണ് ടാറ്റയ്ക്കുള്ളത്. ഇപ്പോള്‍ ആപ്പിളിന്‍റെ വില്‍പനാനന്തര റിപ്പയര്‍ ഓപ്പറേഷന്‍സ് ചുമതലയും ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുകയാണ്.
Apple deepens its India ties with a new partnership with Tata Group for iPhone and MacBook repair services, expanding its supply chain and increasing local production despite past tariff pressures.