രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ പ്രധാന ആഭ്യന്തര ഇൻഷ്വറൻസ് കമ്പനികൾ ന്യൂ ഇന്ത്യ അഷ്വറൻസും (New India Assurance) ടാറ്റ എഐജിയും (Tata AIG). എയർ ഇന്ത്യ ഫ്ലീറ്റിന് 20 ബില്യൺ ഡോളറിന്റെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഉള്ളത്. വിസ്താരയുമായുള്ള ലയനത്തെത്തുടർന്ന് 300ലധികം വിമാനങ്ങൾക്ക് ഈ ഇൻഷ്വറൻസ് പരിരക്ഷയുണ്ട്.

സർവീസിലുള്ള ഏറ്റവും ആധുനിക യാത്രാ വിമാനങ്ങളിലൊന്നായ ബോയിംഗ് 787-8 ഡ്രീംലൈനർ ആണ് അപകടത്തിൽപ്പെട്ടത്. 30 മില്യൺ ഡോളറാണ് ഈ കവറേജിനുള്ള പ്രീമിയം. സാധാരണയായി ഇതുപോലുള്ള വലിയ വിമാനാപകടങ്ങൾക്ക് ആഭ്യന്തര ഇൻഷ്വറൻസ് കമ്പനികൾ കുറഞ്ഞ വിഹിതം നിലനിർത്തുകയും ആഗോള റീഇൻഷ്വറൻസ് വിപണികളിലേക്ക് എക്സ്പോഷർ മാറ്റുകയുമാണ് പതിവ്. നിർബന്ധിത ആഭ്യന്തര റീഇൻഷ്വറൻസ് ആവശ്യകതയുടെ ഭാഗമായി ഹൾ ക്ലെയിമിന്റെ ഏകദേശം 5 ശതമാനം ഇന്ത്യയുടെ ജിഐസി റീ (GIC Re) വിട്ടുകൊടുക്കാൻ സാധ്യതയുണ്ട്. അതേസമയം ശേഷിക്കുന്ന റിസ്കിന്റെ ഭൂരിഭാഗവും അന്താരാഷ്ട്രതലത്തിൽ പുനർഇൻഷ്വർ ചെയ്യപ്പെടാനുള്ള സാധ്യതയും വിദഗ്ധർ ചൂണിക്കാണിക്കുന്നു. എഐജി ലണ്ടൻ ഇതിനു നേതൃത്വം നൽകുമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ ഇൻഷ്വറൻസ് പേഔട്ടുകൾ ഹൾ ഇൻഷ്വറൻസ്, യാത്രക്കാരുടെ ബാധ്യത എന്നിങ്ങനെ രണ്ട് പ്രധാന തലങ്ങളായി തിരിച്ചിരിക്കുന്നു.
എയർലൈനിന് ലഭിച്ച നഷ്ടപരിഹാരത്തെ സൂചിപ്പിക്കുന്ന ഹൾ ക്ലെയിം പലപ്പോഴും വിമാനത്തിന്റെ വിപണി മൂല്യത്തിന് തുല്യമാണ്. ഈ സാഹചര്യത്തിൽ, വിമാന ഹൾ മാത്രം 200 മുതൽ 300 മില്യൺ ഡോളർ വരെയാകാം. പ്രത്യേകിച്ച് യൂറോപ്പ് പോലുള്ള പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ബാധ്യതാ കവറേജ് 500 മില്യൺ ഡോളർ കവിയാമെന്നും ഇൻഷ്വറൻസ് ബ്രോക്കേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (IBAI) പ്രസിഡന്റ് നരേന്ദ്ര ഭരിന്ദ്വാൾ പറഞ്ഞു.
ഇത്തരം അപകടങ്ങളിൽ യാത്രക്കാരുടെ ബാധ്യത തേർഡ് പാർട്ടി ലയബലിറ്റി ഇൻഷ്വറൻസിനു കീഴിലാണ് വരുന്നത്. മോൺട്രിയൽ കൺവെൻഷനും ഇന്ത്യയുടെ കാരിയേജ് ബൈ എയർ ആക്ടും അനുസരിച്ച് മരണം, പരിക്ക്, ബാഗേജ് നഷ്ടം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ളതാണ് യാത്രക്കാരുടെ ബാധ്യത. ഇതുപ്രകാരം കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്ന യാത്രക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. പ്രായം, തൊഴിൽ, കോടതി വിധികൾ എന്നിവയെ അടിസ്ഥാനമാക്കി തുകയിൽ വ്യത്യാസമുണ്ടാകാം.
12 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനാപകടത്തിൽ ഒരാളൊഴികെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് കമ്മീഷണർ ജി.എസ്. മാലിക്കിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2020ൽ കോഴിക്കോട് സമാനമായ വിമാനാപകടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 വിമാനം ലാൻഡിംഗിനിടെ തകർന്നുവീണ് 21 പേർ മരിച്ചിരുന്നു. ആ ദുരന്തത്തിൽ യാത്രക്കാർക്കുള്ള ഇൻഷ്വറൻസ് പേഔട്ട് പാസഞ്ചർ ലയബിലിറ്റി കവറേജിന് കീഴിൽ ഏകദേശം 38 മില്യൺ ഡോളറായിരുന്നു. മോൺട്രിയൽ കൺവെൻഷനിലെയും ഇന്ത്യയുടെ കാരിയേജ് ബൈ എയർ ആക്ടിലെയും വ്യവസ്ഥകൾ പ്രകാരം, യാത്രക്കാരുടെ പ്രായം, വരുമാനം, കുടുംബങ്ങൾ സമർപ്പിച്ച നിയമപരമായ ക്ലെയിമുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അന്ന് നഷ്ടപരിഹാരം നിശ്ചയിച്ചത്.
The recent Air India Boeing 787-8 Dreamliner crash in Ahmedabad is expected to trigger significant insurance claims, primarily handled by New India Assurance and Tata AIG, with substantial reinsurance through global markets.