ഇറാൻ ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾ അദാനിയുടെ ഹൈഫ തുറമുഖത്തെ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചരക്ക് കയറ്റുമതി-ഇറക്കുമതികൾ പ്രശ്നങ്ങളൊന്നും കൂടാതെ നടക്കുന്നതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ഇസ്രയേലിലെ ഹൈഫ തുറമുഖത്തെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെയും ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ആക്രമണം തുറമുഖ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഗൗരവമുള്ളതല്ലെന്നാണ് റിപ്പോർട്ട്.
തുറമുഖത്തെ കെമിക്കൽ ടെർമിനലിലും എണ്ണ ശുദ്ധീകരണശാലയിലും ചില മിസൈൽ ഭാഗങ്ങൾ പതിച്ചിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് തുറമുഖ അധികൃതർ അറിയിച്ചതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അദാനി നിയന്ത്രണത്തിലുള്ള ഹൈഫ തുറമുഖത്ത് നിലവിൽ എട്ട് കപ്പലുകളാണ് ഉള്ളത്. ഇതിൽനിന്നുള്ള ചരക്ക് കയറ്റിറക്കൽ സാധാരണ ഗതിയിൽ നടക്കുന്നതായി തുറമുഖ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖത്തേയോ അതിന്റെ പ്രവർത്തനത്തെയോ ഇറാൻ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അദാനി ഗ്രൂപ്പോ ഇസ്രായേൽ ഭരണകൂടമോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. തുറമുഖത്തിനടുത്തുള്ള എണ്ണ ശുദ്ധീകരണശാലയിൽ മിസൈലാക്രമണം എത്രത്തോളം കേടുപാടുകൾ വരുത്തിയെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇസ്രായേലിന്റെ ഇറക്കുമതിയുടെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന പ്രധാന സമുദ്രവ്യാപാര കേന്ദ്രമാണ് ഹൈഫ തുറമുഖം. തുറമുഖത്തിന്റെ 70 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിന്റെ പക്കലാണ്.
Adani-operated Haifa Port in Israel sustained no damage from recent Iranian ballistic missile strikes, with cargo handling continuing normally. The port, crucial for Israel’s imports, saw shrapnel but reported no injuries or operational disruptions despite ongoing regional conflict.