270ലധികം പേരുടെ ജീവൻ നഷ്ടമായ അഹമ്മദാബാദ് വിമാനാപകടത്തിൽ ക്ഷമാപണം നടത്തി എയർ ഇന്ത്യ, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം ടൈംസ് നൗവിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടാറ്റയുടെ വിമാനത്തിന് തന്നെ ഇത്തരമൊരു അപകടം സംഭവിച്ചതിൽ കുറ്റബോധമുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്വേഷണം പൂർത്തിയായാലേ പറയാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. പ്രാഥമിക കണ്ടെത്തലുകളിൽ പലതും പുറത്തുവരാൻ ഒരു മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഞ്ചിൻ പ്രശ്നം, സുരക്ഷാ പ്രശ്നം, പൈലറ്റുമാരുടെ അശ്രദ്ധ തുടങ്ങി അപകടത്തിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അദ്ദേഹം നിഷേധിച്ചു. എ1-171 വിമാനത്തിന് ഇതിനു മുമ്പ് അപകടത്തിൽപ്പെട്ട ചരിത്രം ഇല്ല. വലതു വശത്തെ എൻജിൻ 2025 മാർച്ചിൽ സ്ഥാപിച്ചതാണ്. ഇടതു വശത്തെ എൻജിൻ 2023ലാണ് സർവീസ് ചെയ്തത്. അതിൻറെ അടുത്ത സർവീസ് ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കെയാണ് അപകടം. പൈലറ്റുമാരും അനുഭവ സമ്പത്തുള്ളവരായിരുന്നു. കാപ്റ്റൻ സഭർവാളിന് 11500 മണിക്കൂറിൽ കൂടുതൽ വിമാനം പറത്തി എക്സപീരിയൻസ് ഉണ്ടായിരുന്നു. ഫസ്റ്റ് ഓഫീസർ ക്ലൈവിന് 3400 മണിക്കൂറും. അതു കൊണ്ടു തന്നെ പൈലറ്റുമാരുടെ പിഴവാണെന്നും പറയാൻ കഴിയില്ല. യഥാർഥത്തിലുള്ള അപകടകാരണം അന്വേഷണത്തിനു ശേഷം വ്യക്തമാകുമെന്നും അതിനായി കാത്തിരിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.