കൊച്ചി നഗരത്തിൽ 25 റെസ്റ്റോ കഫേകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് കോർപ്പറേഷൻ കൗൺസിൽ യോഗം. പ്രൈവറ്റ് ടൗൺ പ്ലാനിങ് കൺസൾട്ടൻസിയായ അർബൻ സൊല്യൂഷൻസ് (Urban Solutions) അവതരിപ്പിച്ച പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 270 കോടി രൂപ ചിലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.
900 സക്വയർഫീറ്റ് വീതം വരുന്ന റെസ്റ്റോ കഫേകളിൽ വർക്ക് സ്പേസ്, റെസ്റ്റ് റൂം, ഫുഡ് ഔട്ട്ലെറ്റ്, ചാർജിങ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ബിഒടി വ്യവസ്ഥയിലുള്ള പദ്ധതിക്കായി 75 സെന്റ് സ്ഥലമാണ് ആവശ്യമായി വരിക. റെസ്‌റ്റോ കഫെ നിർമിക്കുന്നതിന് പകരമായി നഗരത്തിൽ 3500 സ്‌ക്വയർ മീറ്റർ സ്ഥലം കമ്പനിക്ക് പരസ്യം സ്ഥാപിക്കാൻ നൽകണം. വർക്ക് സ്പെയ്‌സ്, വാട്ടർ കിയോസ്‌ക് ഉൾപ്പെടെ സജ്ജമാക്കി അവയിലായിരിക്കും പരസ്യം. പരസ്യവരുമാന നികുതി കോർപ്പറേഷന് ലഭിക്കും.
ഓപ്പറേഷൻസ്, മെയിന്റനൻസ് അടക്കമുള്ള ചിലവാണ് 270 കോടി രൂപ. കോർപ്പറേഷൻ ഇതിനായി പണം മുടക്കേണ്ടതില്ല. 20 വർഷത്തിനുശേഷം കോർപ്പറേഷന് ഇവ കൈമാറുമെന്നും കമ്പനി പ്രതിനിധി പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിലെ ചില പ്രദേശങ്ങളിൽ ആരംഭിക്കുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. ഇത് വിജയമായാൽ ബാക്കി ഇടങ്ങളിൽ റെസ്റ്റോ കഫേയും റെസ്റ്റ് റൂമും അടക്കമുള്ളവ നിർമിക്കാനുളള അനുമതി നൽകുമെന്നും മേയർ കൂട്ടിച്ചേർത്തു.
Kochi Corporation discusses a ₹270 crore project by Urban Solutions to build 25 resto-cafes with workspaces and amenities, operating on a BOT model with advertising rights for the company.