ഐ ഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ ഇന്ത്യയിലും യുഎസ്സിലുമായി 18 ലക്ഷം കോടിയോളം നിക്ഷേപിക്കും. ചൈനയിൽ നിന്ന് ഫാക്ടറികൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് ഫോക്സ്കോൺ ശ്രദ്ധ വെക്കുന്നത്. നിക്ഷേപം നടത്തുന്നതിനായുള്ള റെഗുലേറ്ററി അപ്രൂവലുകൾ ഫോക്സ്കോൺ എടുത്തതായി ന്യൂസ് ഏജൻസിയായ ഫോക്കസ് തായ്വാൻ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് റിവ്യൂ ഡിപ്പാർട്ട്മെന്റാണ് ഫോക്സ്കോണിന്റെ നിക്ഷേപ നിർദ്ദേശം അംഗീകരിച്ചത്. ഫോക്സ്കോൺ സിംഗപ്പൂർ ലിമിറ്റഡ് (Foxconn Singapore Pte Ltd) -ന്റെ ക്യാപിറ്റൽ വർദ്ധിപ്പിക്കാനുള്ള അപേക്ഷയും കേന്ദ്രം അഗീകരിച്ചു. 200 കോടി ഡോളറിനടുത്താണ് ക്യാപിറ്റൽ നിക്ഷേപം നടത്തുക. Yuzhan Technology (India) Pvt Ltd ഉൾപ്പെടെയുള്ള ഫോക്സ്കോണിന്റെ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുക ഫോക്സ്കോൺ സിംഗപ്പൂർ ലിമിറ്റഡ് ആയിരിക്കും.
തായ്വാൻ കേന്ദ്രമായ ഐഫോൺ നിർമ്മാണ ഭീമനാണ് ഫോക്സ്കോൺ. അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധത്തെത്തുടർന്നാണ് ചൈനയ്ക്ക് പുറത്തേക്ക് ഐഫോൺ നിർമ്മാണം വ്യാപിപ്പിക്കാൻ ഫോക്സ്കോൺ തീരുമാനിച്ചത്. ഐഫോണും അതിന്റെ അനുബന്ധ ഘടകങ്ങളും നിർമ്മിക്കാൻ ഇന്ത്യ പറ്റിയ ഇടമാണെന്ന് ഫോക്സ്കോൺ വ്യക്തമാക്കിയിരുന്നു.

റോയ്റ്റേഴ്സ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണിന്റെ 97% അവർ അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇത് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടത് നിങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചോളൂ, അവിടെ നിർമ്മിച്ച് ഇവിടേക്ക് ഇറക്കുമതി ചെയ്യണ്ട എന്നാണ് ട്രംപ് ആപ്പിൾ സിഇഒ ടിം കുക്കിനോട് പറഞ്ഞത്. എന്നാൽ ട്രംപിന്റെ ഭീഷണിക്കിടയിലും ആപ്പിൾ ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കുകയാണ്. അതിനിടയിലാണ് ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്ഫോണും ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നത്.