ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ഒടുവിൽ സമ്മതിച്ചു, അവരുടെ പുതിയ ഫാഷൻ ചെരുപ്പിന്റെ ഡിസൈൻ ഇന്ത്യയുടെ കോലാപ്പുരി ചപ്പലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന്. ഇന്ത്യൻ ചപ്പലായ കോലാപുരി ഡിസൈനോട് സാദൃശ്യമുള്ള ചെരുപ്പ് അവതരിപ്പിച്ച് പുലിവാല് പിടിച്ച പ്രാഡ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഡിസൈൻ പകർത്തിയാണെന്ന് സമ്മതിച്ചത്. ജൂൺ 25 ന്, മിലാനിൽ നടന്ന പ്രാഡയുടെ 2026 ലെ സ്പ്രിംഗ് സമ്മർ ഷോയിലാണ് ഇന്ത്യയുടെ ജിഐ-ടാഗ് ചെയ്ത കോലാപുരി ചപ്പൽ അവതരിപ്പിച്ചത്.
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ, 10,000-ത്തിലധികം കരകൗശല കുടുംബങ്ങൾ തലമുറകളായി കൈകൊണ്ട് നിർമ്മിച്ചുവരുന്ന ചപ്പലാണ് കോലാപ്പൂരി എന്ന് പുകൾപെറ്റ ചെരുപ്പ്. തുകലിൽ, തദ്ദേശീയ ഡിസൈനുകളിൽ ചെയ്തെടുക്കുന്ന സങ്കീർണ്ണമായ കരകൗശല വൈദഗ്ധ്യം വേണ്ട കോലാപ്പൂരി ചപ്പലാണ്, പ്രാഡ അവരുടെ ഡിസൈൻ എന്ന തരത്തിൽ അവതരിപ്പിച്ചത്. ജിയോഗ്രഫിക്കലി പ്രാധാന്യം നേടയിതിനാൽ 2019 ൽ ജിഐ ടാഗും കോലാപ്പൂരിക്ക് ലഭിച്ചിരുന്നു.

കോലാപ്പൂരിയെ പരാമർശിക്കാതെ ഫാഷൻ ഷോയിൽ തങ്ങളുടേതെന്ന തരത്തിൽ ഡിസൈൻ അവതരിപ്പിച്ചത് സാംസ്ക്കാരിക സ്വത്തവകാശത്തിന്റെ അനുകരണമായി ഇന്ത്യയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഓൺലൈൻ മീഡിയകളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് പ്രാഡ വിശദീകരണവുമായി രംഗത്ത് വന്നത്. കോലാപ്പൂരിയിൽ നിന്നുള്ള ഡിസൈനാണ് ഉപയോഗിച്ചതെന്നും ഭാവിയിൽ ഉത്തരവാദമുള്ള ഡിസൈനുകൾക്ക് ശ്രമിക്കുമെന്നും പ്രാഡ വിശദീകരിക്കുന്നു. ഇന്ത്യൻ കരകൗശല കലാകാരന്മാരുമായി സംസാരിക്കാൻ താൽപര്യമുണ്ടെന്നും പ്രാഡ പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടയിൽ മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ എന്ന സംഘനയ്ക്ക് അയച്ച കത്തിൽ ഈ കരകൗശല വൈദഗ്ധ്യത്തിന്റെ സാംസ്കാരിക പ്രാധാന്യത്തെ ബഹുമാനിക്കുന്നതായി പ്രാഡയുടെ പ്രതിനിധി വ്യക്തമാക്കി. കോലാപ്പൂരി ചെരുപ്പുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ കരകൗശല വിദഗ്ധരോട് ബഹുമാനം മാത്രമേ ഉള്ളൂവെന്നും പ്രാഡ വ്യക്തമാക്കി.
Italian fashion brand Prada has admitted that its new footwear design was inspired by India’s GI-tagged Kolhapuri chappals after facing backlash for presenting it without attribution.