ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറങ്ങിയ യുകെ യുദ്ധവിമാനം F-35B തിരികെ പോകാൻ വൈകും.
ജെറ്റിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്ത് തുടരുന്നത്. യു.കെ യിൽ നിന്നുള്ള എഞ്ചിനീർമാർ തിരുവനന്തപുരത്ത് വന്ന് വിമാനം പരിശോധിക്കും. സ്പെഷ്യലിസ്റ്റ് എക്യുപ്മെന്റസുകളുമായി ആണ് യുകെ എഞ്ചിനീയർമാർ എത്തുന്നത്. അവർ വന്ന ശേഷം യുദ്ധ വിമാനം മെയിന്റനൻസിനായി ഹാങ്കറിലേക്ക് മാറ്റും.
ലോകത്തെ ഏറ്റവും അത്യാധുനികമെന്ന് പേര് കേട്ട F-35B കഴിഞ്ഞ പത്ത് ദിവസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയാണ്. 11 കോടി ഡോളർ, ഏതാണ്ട് 940 കോടി രൂപ വിലവരുന്ന ജെറ്റാണ് അടിയന്തിര ലാന്റിംഗിംന് അനുമതി തേടി, ജൂൺ 14-ന് തിരുവനന്തപുരത്ത് ഇറക്കിയത്.
ഹ്രസ്വ ദൂരത്തിൽ പറന്ന് പൊങ്ങാനും വെർട്ടിക്കൽ ലാന്റിംഗും സാധ്യമാകുന്ന ഏക അഞ്ചാം തലമുറ യുദ്ധവിമാനമാണ് എന്ന പ്രത്യേകത F-35B ജെറ്റിനുണ്ട്. യുകെയുടെ ക്വീൻ എലിസബത്ത് ക്ലാസ് വിമാനവാഹിനിക്കപ്പലും റോയൽ നേവിയുടെ ഫ്ലീറ്റ് ഫ്ലാഗ്ഷിപ്പുമായ HMS പ്രിൻസ് ഓഫ് വെയിൽസ് – ഫ്ലീറ്റിലെ അംഗമാണ് തിരുവനന്തപുരത്ത് ഇറങ്ങിയ F-35B. 2024 മുതൽ ക്യാപ്റ്റൻ വിൽ ബ്ലാക്കറ്റിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ കപ്പലിൽ നാൽപ്പത്തിയെട്ട് F-35B ലൈറ്റ്നിംഗ് II സ്റ്റെൽത്ത് മൾട്ടിറോൾ ഫൈറ്ററുകളും മെർലിൻ ഹെലികോപ്റ്ററുകളും ഉണ്ട്.
നേരത്തേ HMS Prince of Wales യുദ്ധക്കപ്പലിലെ എഞ്ചിനീയർമാർ വിമാനത്തിന്റെ സാങ്കേതിക തകരാറ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് യു.കെ-യിൽ നിന്നുള്ള വിദഗ്ധസംഘം എത്തിയശേഷം മെയിന്റൻസ് നടത്താൻ തീരുമാനിച്ചത്.
അതേസമയം F-35B ലൈറ്റിനിംഗ് ഫൈറ്റർ ജെറ്റിന് പാർക്കിംഗ് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് തിരുവനന്തപുരം വിമാനത്താവളം. എയർക്രാഫ്റ്റിന്റെ സ്പെസിഫിക്കേഷൻ അനുസരിച്ച് ഫീസ് കണക്കാക്കി യു.കെ-യെ അറിയിക്കും. പ്രതിദിനം 26,000 രൂപ എന്നതാകും പാർക്കിംഗ് ഫീസ് എന്നാണ് അനൗദ്യോഗിക വിവരം.
A British Royal Navy F-35B fighter jet remains grounded at Thiruvananthapuram Airport due to hydraulic issues; UK engineers are arriving with specialized equipment to conduct repairs, and the airport will charge parking fees.