ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല സ്കൂൾ വിദ്യാർത്ഥികളുമായും ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായും സംവദിക്കും. 14 ദിവസത്തെ ശാസ്ത്രീയ പര്യവേഷണ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ജൂലൈ നാലിനാണ് ബഹിരാകാശത്തു നിന്നും ഇന്ത്യൻ വിദ്യാർത്ഥികളുമായും ശാസ്ത്രജ്ഞരുമായും സംവദിക്കുക.
ബഹിരാകാശത്ത് നിന്ന് കർണാടകയിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററുമായി (യുആർഎസ്സി) തത്സമയ ഹാം റേഡിയോ വഴിയാണ് ശുഭാശു സംസാരിക്കുക. ഐഎസ്ആർഒ ഏകോപിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. ജൂലൈ 4ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.47ന് ഐഎസ്എസിൽ നിന്നുള്ള റേഡിയോ സംപ്രേക്ഷണം നടക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ ആരംഭിച്ചു. ശുഭാംശു ബഹിരാകാശ നിലയത്തിലെ ലൈഫ് സയൻസസ് ഗ്ലവ് ബോക്സിൽ മയോജെനസിസ് പരീക്ഷണത്തിനായി സമയം ചിലവഴിച്ചതായി ആക്സിയം സ്പേസ് അറിയിച്ചു. ബഹിരാകാശത്തെ അസ്ഥിപേശീ ശോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബഹിരാകാശ സഞ്ചാരികളെ സംരക്ഷിക്കുന്നതിനൊപ്പം ഭൂമിയിലെ പേശീ-ക്ഷയ രോഗങ്ങൾ ബാധിച്ചവരെ സഹായിക്കാനുള്ള ചികിത്സകൾ വികസിപ്പിക്കാനും ഈ പരീക്ഷണം ഉപകാരപ്പെടും.

വിവിധ ഇന്ത്യൻ ലബോറട്ടറികൾക്കായും അക്കാഡമിക് സ്ഥാപനങ്ങൾക്കുമായും ഏഴ് മൈക്രോഗ്രാവിറ്റി ഗവേഷണ പരീക്ഷണങ്ങളാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ നടത്തുക. അതിലൊന്നാണ് ഇപ്പോൾ നടത്തുന്ന മയോജെനസിസ് പരീക്ഷണം. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെൽ സയൻസ് ആന്റ് റിജനറേറ്റീവ് മെഡിസിന് വേണ്ടിയാണ് മയോജെൻ പരീക്ഷണം നടത്തുന്നത്.
Group Captain Shubhanshu Shukla is aboard the Axiom-4 mission to the ISS, conducting pioneering microgravity research, including the Myogenesis experiment, and engaging with Indian students via ham radio, marking India’s growing role in space science.