ഇന്ത്യൻ നേവിയുടെ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതയാകാൻ സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. നാവികസേനയിൽ ഫൈറ്റർ ജെറ്റ് പൈലറ്റാകാൻ പരിശീലനം നേടിയ ആദ്യ വനിതയാണ് ആസ്ത. ഹോക്ക് 132 അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനർ പൈലറ്റ് പരിശീലനത്തിനു ശേഷമുള്ള ബിരുദദാനച്ചടങ്ങിലാണ് നാവികസേന ഇക്കാര്യമറിയിച്ചത്. കപ്പലുകളിൽനിന്ന് മിഗ് 29 കെ പോലുള്ള വിമാനങ്ങൾ പറത്താനാണ് ആസ്തയ്ക്ക് പരിശീലനം ലഭിച്ചിട്ടുള്ളത്. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിലാണ് ആസ്ത ട്രാൻസിഷണൽ പരിശീലനം പൂർത്തിയാക്കിയത്.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ ആസ്ത ബിടെക് ബിരുദം പൂർത്തിയാക്കിയതിനുശേഷം ഷോർട്ട് സർവീസ് കമ്മീഷൻ എൻട്രിയിലൂടെ ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമിയിൽ ചേർന്നു. തുടർന്ന് നാവിക അക്കാഡമിയിൽ പ്രാരംഭ പരിശീലനം നേടിയ അവർ തെലങ്കാനയിലെ എയർഫോഴ്സ് അക്കാഡമിയിൽ ബേസിക് ഫ്ലയിങ് ട്രെയിനിങ് പൂർത്തിയാക്കി. പിന്നീട് വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ അഡ്വാൻസ്ഡ് ജെറ്റ് പരിശീലനം നേടുകയായിരുന്നു
Sub-Lieutenant Aastha Poonia has become the Indian Navy’s first woman to enter the fighter pilot stream, set to train on the MiG-29K for carrier operations, marking a significant milestone for women in naval aviation.