സമൂസ, ജിലേബി പോലുള്ളവയ്ക്ക് സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ ആരോഗ്യ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ലഘുഭക്ഷണങ്ങളിലെ എണ്ണ, കൊഴുപ്പ് പഞ്ചസാര തുടങ്ങിയവ സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. ഇവയിൽ ഉൾപ്പെട്ടിരിക്കുന്ന കൊഴുപ്പ്-പഞ്ചസാര അളവ് എന്നിവ കടുംനിറമുള്ള പോസ്റ്ററിൽ നൽകണം. ജങ്ക് ഫുഡിനെ പുകയിലയും മറ്റും പോലെ ദോഷവശങ്ങളുള്ളവയായി കാണുന്നതിനുള്ള ആദ്യപടിയായയാണ് തീരുമാനമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

നിലവിൽ നാഗ്പ്പൂർ എയിംസ് (AIIMS Nagpur) ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോടാണ് ആരോഗ്യ മന്ത്രാലയം നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നതും നടപ്പാക്കി തുടങ്ങിയിട്ടുള്ളതും. കൂടുതൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കാന്റീനുകൾ, കഫ്റ്റീരിയകൾ എന്നിവയിലേക്ക് ഇതുസംബന്ധിച്ച നിർദേശവും നടപടിയും വ്യാപിപ്പിക്കും. ലഘുഭക്ഷണങ്ങളിലെ എണ്ണ, കൊഴുപ്പ് എന്നിവയുടെ ദൂഷ്യവശങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇവ ദീർഘകാലം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും ഫുഡ് സ്റ്റാളുകളിലെ പോസ്റ്ററുകളിലൂടെ വ്യക്തമാക്കണം.
ഇത് നിരോധനമല്ലെന്നും മുന്നറിയിപ്പ് രീതിയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരം ലഘുഭക്ഷണങ്ങൾ വിൽക്കുമ്പോൾ അവ ആരോഗ്യത്തിന് ദോഷം ചെയ്യും എന്നുള്ള മുന്നറിയിപ്പ് പ്രദർശിപ്പിച്ച് വിൽപ്പന നടത്തണം. ഇത്തരത്തിൽ കേന്ദ്ര സ്ഥാപനങ്ങളുടെ കാന്റീനുകളിലും പൊതു സ്ഥലങ്ങളിലുമാണ് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കുക. പിന്നീട് ഇത് രാജ്യവ്യാപകമായി നടപ്പാക്കാനാണ് തീരുമാനം.
ജിലേബി,സമൂസ എന്നിവയ്ക്കു പുറമേ ലഡ്ഡു, വടാപ്പാവ്, പക്കോഡ, ചായ് ബിസ്ക്കറ്റുകൾ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ അളവും ഇതുകാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിരവധി പഠനങ്ങൾ വന്നിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
The Indian Health Ministry mandates health warnings on popular snacks like samosas and jalebis, similar to cigarette packs, highlighting fat and sugar content. AIIMS Nagpur is the pilot site.