ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Thiruvananthapuram international airport) കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 (F 35) മടങ്ങിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ന് രാവിലെയോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.
ജൂലൈ 6 മുതൽ തിരുവനന്തപുരത്ത് വിന്യസിച്ച യുകെ എഞ്ചിനീയറിംഗ് സംഘം അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി വിമാനം തിരികെ കൊണ്ടുപോയതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ (British High Commission) വക്താവ് ഔദ്യോഗികമായി അറിയിച്ചു. അറ്റകുറ്റപ്പണികൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഇന്ത്യൻ അധികൃതരുടെയും വിമാനത്താവളത്തിന്റെയും പിന്തുണയ്ക്കും സഹകരണത്തിനും യുകെ നന്ദി അറിയിച്ചു. 110 മില്യൺ ഡോളറിലധികം വിലമതിക്കുന്ന നൂതന യുദ്ധവിമാനം തിരുവനന്തപുരത്ത് എത്തിയതു മുതലുള്ള നാൾവഴികൾ നോക്കാം.
ജൂൺ 14:
ബ്രിട്ടീഷ് റോയൽ നേവി (British Royal Navy) എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലെ (HMS Prince of Wales) കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെൽത്ത് ജെറ്റ്, പതിവ് പറക്കലിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. കുറഞ്ഞ ഇന്ധനക്ഷമതയും പ്രതികൂല കാലാവസ്ഥയുമായിരുന്നു കാരണം. പിന്നീട് ഹൈഡ്രോളിക് തകരാറും ഉണ്ടായി.
ജൂൺ 15:
സംഭവത്തെക്കുറിച്ച് വ്യോമസേന പ്രസ്താവന പുറപ്പെടുവിച്ചു. വിമാനത്തിന് എല്ലാവിധ സൗകര്യമൊരുക്കിയതായി പ്രസ്താവനയിൽ വ്യക്തമാക്കി. കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ റോയൽ നേവി ടെക്നീഷ്യൻമാർ F-35B ജെറ്റ് നന്നാക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ജൂൺ 25:
വിമാനം നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബ്രിട്ടീഷ് അധികൃതർ അറിയിച്ചു. ഇന്ത്യൻ അധികൃതരുടെ പിന്തുണയ്ക്ക് ബ്രിട്ടീഷ് അധികൃതർ നന്ദി അറിയിച്ചു.
ജൂൺ 27:
എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അറ്റകുറ്റപ്പണികൾക്കായി ലോക്കൽ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ (MRO) സൗകര്യത്തിലേക്ക് മാറ്റുമെന്ന് യുകെ അറിയിച്ചു .
ജൂലൈ 6:
ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം നന്നാക്കാൻ യുകെയിൽ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വ്യോമയാന എഞ്ചിനീയർമാർ ഉൾപ്പെടെ 21 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് ജെറ്റ് ടാർമാക്കിൽ നിന്ന് ഹാംഗറിലേക്ക് മാറ്റി.
ജൂലൈ 21:
തകരാർ പരിഹരിച്ച്, ബ്രിട്ടണിലെ നാവികസേന മേധാവിയുടെ അനുമതി ലഭിച്ച വിമാനം ഹാംഗറിൽ നിന്ന് പുറത്തിറക്കി. ജൂലൈ 22ന് വിമാനം തിരികെ പറക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 22:
ഒടുവിൽ ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ എഫ്-35 യുദ്ധവിമാനം വിജയകരമായി തിരികെപ്പറന്നു.