ചക്ക വിറ്റ് ചക്കച്ചുള പോലെ കാശുണ്ടാക്കാനാകും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ. വിശ്വസിക്കണം, അതിനുള്ള തെളിവാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ കാർത്തിക് സുരേഷ് (Kartik Suresh) എന്ന എഞ്ചിനീയറും അദ്ദേഹത്തിൻ്റെ ഫ്രഷ് എൻ ഗുഡ് (Fresh ‘N’ Good) എന്ന സംരംഭവും.

വിവിധ ഇനത്തിലുള്ള ചക്കയ്ക്കു പുറമേ മാംഗോസ്റ്റീൻ, റംബുട്ടാൻ, അവക്കാഡോ, അബിയു, പാഷൻ ഫ്രൂട്ട് തുടങ്ങി നിരവധി പഴവർഗങ്ങളും കാർത്തിക് ഫ്രഷ് എൻ ഗുഡിലൂടെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച് ദേശീയ അന്തർദേശീയ വിപണികളിൽ എത്തിക്കുന്നു. 2021ലാണ് കാർത്തിക് ഫ്രഷ് എൻ ഗുഡ് എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ബിസിനസ് എന്നതിനപ്പുറം കർഷകർക്ക് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്നത് കൂടി ലക്ഷ്യമാക്കിയാണ് കാർത്തിക് ഇത്തരമൊരു സംരംഭത്തിലേക്ക് തിരിഞ്ഞത്. അതുകൊണ്ടുതന്നെ കർഷകർക്ക് വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കാനും ഉഷ്ണമേഖലാ പഴങ്ങളുടെ വൈവിധ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും സംരംഭം ഒരുപോലെ പ്രാധാന്യം നൽകുന്നു.
ചുരുങ്ങിയ വർഷങ്ങൾകൊണ്ടുതന്നെ കേരളത്തിനു പുറമേ ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് സംരംഭം വ്യാപിച്ചു. യുഎസ്സിലേക്കും നിരവധി ഗൾഫ് രാജ്യങ്ങളിലേക്കും പഴങ്ങൾ കയറ്റിയയ്ക്കുന്ന കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ടേൺ ഓവർ 1.5 കോടി രൂപയാണ്. ന്യായവിലയിലൂടെ കാർഷികോൽപ്പന്നങ്ങൾക്ക് കൂടുതൽ വ്യാപനം ഉറപ്പാക്കിയാണ് കമ്പനിയുടെ പ്രവർത്തനം. ഇതിലൂടെ എല്ലാ സീസണിലും ഏറ്റവും മികച്ച പഴങ്ങൾ ആളുകളിലേക്ക് എത്തിക്കാനാകുന്നതാണ് വിജയരഹസ്യമെന്ന് കാർത്തിക് പറയുന്നു.
Kartik Suresh’s ‘Fresh ‘N’ Good’ from Iringalakuda, a startup focusing on jackfruit and exotic fruits, achieved ₹1.5 crore turnover by ensuring fair prices for farmers and reaching global markets.