കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടേയും (Anil Ambani) അദ്ദേഹവുമായി ബന്ധപ്പെട്ടതുമായ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ്. യെസ് ബാങ്കിൽ (Yes Bank) നിന്നും 3000 കോടി രൂപ ലോൺ അനുവദിച്ചതും പണം മറ്റു കമ്പനികളിലേക്ക് വക മാറ്റിയതിലുമെല്ലാമാണ് ഇഡി അന്വേഷണം നടത്തി തെളിവ് ശേഖരിക്കുന്നത്. അതേയസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ റിലയൻസ് പവറിന്റെ (Reliance Power) ബിസിനസ് പ്രവർത്തനങ്ങൾ, സാമ്പത്തിക പ്രകടനം, ഓഹരി ഉടമകൾ, ജീവനക്കാർ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും പങ്കാളികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി (RHFL) ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണം വെളുപ്പിക്കലിലാണ് പ്രധാന അന്വേഷണം. നേരത്തെ ടെലികോം കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷനെ (RCOM) എസ്ബിഐ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. ഇതിൽപ്പെടുന്ന കമ്പനികൾക്കും, വ്യക്തികൾക്കും എതിരേയും അന്വേഷണമുണ്ട്. എന്നാൽ റിലയൻസ് പവർ സ്വതന്ത്രമായി ലിസ്റ്റ് ചെയ്ത സ്ഥാപനമാണെന്നും ആർഎച്ച്‌എഫ്‌എല്ലുമായോ ആർസിഒഎമ്മുമായോ യാതൊരു ബിസിനസ്-സാമ്പത്തിക ബന്ധവുമില്ലെന്നും റിലയൻസ് പവർ പ്രതിനിധി വ്യക്തമാക്കി.
യെസ് ബാങ്കിൽനിന്ന് വായ്പയായി എടുത്ത 3000 കോടി രൂപ നിയമവിരുദ്ധമായി വകമാറ്റിയതിലാണ് നിലവിലെ പ്രധാന അന്വേഷണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈ, ഡൽഹി ഓഫീസുകളിലടക്കം 35 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. അനിലുമായി ബന്ധപ്പെട്ട 50 കമ്പനികളിലും 25 വ്യക്തികളുടെ ഇടങ്ങളിലും റെയ്ഡ് നടന്നു.
ED raids Anil Ambani’s offices in money laundering probe over Yes Bank loan diversion. Reliance Power clarifies business operations unaffected by the action.