രാജ്യത്തിന്റെ സമുദ്രശേഷി വർദ്ധിപ്പിക്കുന്ന ഹിമഗിരി യുദ്ധക്കപ്പൽ (Himgiri) നാവികസേനയ്ക്ക് കൈമാറി. തദ്ദേശീയമായി നിർമിച്ച മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് (Multi-role stealth frigate) ഹിമഗിരി. ഈ മാസം സേനയ്ക്ക് കൈമാറുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സ്റ്റെൽത്ത് യുദ്ധക്കപ്പലാണിത്. കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) ആണ് 6670 ടൺ ഭാരമുള്ള ഹിമഗിരി നിർമ്മിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ കപ്പൽ കമ്മീഷൻ ചെയ്യും.

പ്രൊജക്ട്-17എ (Project-17A) പ്രകാരം നിർമിച്ച ഏഴ് ഫ്രിഗേറ്റുകളിൽ മൂന്നാമത്തേതാണ് 149 മീറ്റർ നീളമുള്ള ഹിമഗിരി. മുംബൈയിലെ എംഡിഎല്ലിലും (Mazagon Dock Shipbuilders Limited) കൊൽക്കത്തയിലെ ജിആർഎസ്ഇയിലും ആയാണ് പ്രൊജക്ട്-17എയുടെ നിർമാണം നടന്നത്. 45000 കോടി രൂപയാണ് പ്രൊജക്ട് 17 എയിൽ വരുന്ന ഏഴ് ഫ്രിഗേറ്റുകൾ നിർമിക്കാൻ വേണ്ടിവന്ന ആകെ ചിലവ്.
ഈ വർഷം ജനുവരിയിൽ പ്രൊജക്ട്-17എ പ്രകാരം നിർമിച്ച ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് നീലഗിരി (INS Nilgiri) കമ്മീഷൻ ചെയ്തിരുന്നു. ബാക്കി കപ്പലുകൾ 2026 അവസാനത്തോടെ കമ്മീഷൻ ചെയ്യും.
India’s naval strength grows as GRSE hands over Himgiri, the third indigenous stealth frigate under Project-17A, to the Indian Navy.