ഉത്തർപ്രദേശിൽ ടോൾ പ്ലാസയിൽ ആർമി ജവാന് മർദനമേറ്റ സംഭവത്തിൽ കടുത്ത നടപടിയുമായി ദേശീയ പാതാ അതോറിറ്റി (NHAI). യുപി സ്വദേശിയായ ആർമി ജവാൻ കപിലിനെ മർദിച്ച സംഭവത്തിലാണ് നടപടി. മീററ്റിലെ ഭൂനിയിലെ ടോൾ പ്ലാസയുടെ ചുമതലയുള്ള കലക്റ്റിങ് കമ്പനിക്കുമേൽ 20 ലക്ഷം രൂപ പിഴയിട്ട എൻഎച്ച്എഐ ഭാവിയിൽ ടോൾ പിരിവിന് അനുമതി ലഭിക്കുന്നതിൽ നിന്നും കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി വിലക്കിയിട്ടുമുണ്ട്.

ഓഗസ്റ്റ് 17ന് ദേശീയപാത 709എയിലെ മീററ്റ്-കർണാൽ പാതയിലുള്ള ഭൂനി ടോൾ പ്ലാസയിൽ, സൈനികനായ കപിലും ടോൾ ജീവനക്കാരും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഗോത്ക ഗ്രാമവാസിയായ കപിൽ അവധി കഴിഞ്ഞ് ശ്രീനഗറിലേക്കു മടങ്ങുകയായിരുന്നു. ടോളിൽ തിരക്ക് അനുഭവപ്പെട്ടപ്പോൾ ഫ്ലൈറ്റിന് സമയമായെന്നും വേഗം കടന്നുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കപിൽ ടോൾ പ്ലാസ ജീവനക്കാരെ സമീപിച്ചു. ആർമി തിരിച്ചറിയൽ രേഖയും കപിൽ ടോൾ ജീവനക്കാരെ കാണിച്ചു. എന്നാൽ ടോൾ ജീവനക്കാർ തിരിച്ചറിയൽ രേഖ വലിച്ചെറിഞ്ഞെന്നും ഇത് ചോദ്യം ചെയ്തതോടെ പത്ത് ജീവനക്കാർ ചേർന്ന് കൂട്ടമായി മർദിച്ചെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെയാണ് എൻഎച്ച്എഐയുടെ നടപടി.
The NHAI has fined and blacklisted a toll company with ₹20 lakh after its employees assaulted an Army jawan at a toll plaza in Uttar Pradesh.